ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് നീളുന്നു ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തം

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌ന പരിഹാരം നീളുന്നു.ഉമ്മന്‍ ചാണ്ടി പങ്കെടുത്ത അനുനയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരിക്കൂറിലെ പ്രചാരണത്തില്‍ സഹകരിക്കണമെങ്കില്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷ സ്ഥാനം വേണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് എ ഗ്രൂപ്പ് മുന്നോട്ട് വച്ചത്.

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള ശക്തമായ പ്രതിഷേധം കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു..ജില്ലയിലെ എല്ലാ സ്ഥാനകളും ഐ ഗ്രൂപ്പ് തട്ടിയെടുത്തുവെന്നും ഇങ്ങനെ പോയാല്‍ കണ്ണൂരില്‍ എ ഗ്രൂപ്പ് ഇല്ലാതാകുമെന്നുമുള്ള വികാരമാണ് ഉമ്മന്‍ ചാണ്ടിക്ക് മുന്‍പാകെ കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ പ്രകടിപ്പിച്ചത്.

ഇരിക്കൂറില്‍ സഹകരിക്കണമെങ്കില്‍ ഡി സി സി അധ്യക്ഷ സ്ഥാനം വേണമെന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ എ ഗ്രൂപ്പ് മുന്നോട്ട് വച്ചു.കെ പി സി സി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ആവശ്യങ്ങളില്‍ അനുകൂല തീരുമാനത്തിന് ശ്രമിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

കെ സുധാകരന്‍, സതീശന്‍ പാച്ചേനി തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി സജീവ് ജോസഫുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി.ഡി സി സി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് വിട്ടു നല്‍കില്ലെന്ന് കെ സുധാകരന്‍ ഉറച്ച നിലപാടെടുത്തു.തിരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിക്കണമെന്നും ശേഷം ഉപാധികളില്‍ ചര്‍ച്ചയാകാം എന്നുമുള്ള നിര്‍ദ്ദേശമാണ് ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പ് നേതാക്കള്‍ക്ക് മുമ്പാകെ വച്ചത്. സോണി സെബാസ്റ്റ്യന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി ടി മാത്യു തുടങ്ങിയ ജില്ലയിലെ ഇരുപതോളം എ ഗ്രൂപ്പ് നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News