ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വം ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുന്നു. വൈകി ലഭിക്കുന്ന ചിഹ്നം വോട്ടർമാർക്ക് പരിചയപ്പെടുത്താൻ ആവശ്യമായ സമയം ലഭിക്കുമോ എന്ന ആശങ്കയിലാണ് സ്ഥാനാർത്ഥികൾ. തിങ്കളാഴ്ചയോടെ മാത്രമേ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികളുടെ ചിഹ്നം സംബന്ധിച്ച് വ്യക്തത തരൂ.
ചിഹ്നമേതെന്ന് എന്നറിയാൻ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികൾക്ക് ഈ മാസം 22 വരെ കാത്തിരിക്കണം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും ചിഹ്നം ഏതെന്ന് അറിയാത്തത് ചെറുതല്ലാത്ത പ്രതിസന്ധിയാണ് പത്തു മണ്ഡലങ്ങളിൽ യുഡിഎഫിന് സൃഷ്ടിച്ചിരിക്കുന്നത്. ട്രാക്ടർ, ഫുട്ബോൾ, തെങ്ങിൻതോപ്പ് എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാക്ടർ ചിഹ്നത്തിനാണ് മുൻഗണന എങ്കിലും പത്ത് സ്ഥാനാർത്ഥികൾക്കും ഒരേ ചിഹ്നം ലഭിക്കുമെന്ന് ഉറപ്പില്ല.
ചങ്ങനാശ്ശേരിയിൽ ഒരു സ്വതന്ത്ര സ്ഥാനാർഥി ട്രാക്ടർ തേടി അപേക്ഷ നൽകിയിട്ടുണ്ട്. സ്വതന്ത്രൻ ആവശ്യത്തിൽ ഉറച്ചു നിന്നാൽ ചിഹ്നത്തിന് നറുക്ക് വേണ്ടിവരും വരും. ഭാഗ്യം തുണച്ചാൽ മാത്രമേ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്ക് ചങ്ങനാശ്ശേരിയിൽ ഇഷ്ട ചിഹ്നം ലഭിക്കൂ .
ചിഹ്നത്തിലെ അവ്യക്തത മാറിയാലും വെല്ലുവിളികൾ ഏറെ ബാക്കിയാണ്. സ്വതന്ത്രചിഹ്നമായതിനാൽ വോട്ടർമാർക്ക് പരിചയപ്പെടുത്തണം. നിലവിൽ പി ജെ ജോസഫ് ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ പ്രചരണം ചിഹ്നം ഇല്ലാതെയാണ് പുരോഗമിക്കുന്നത്.
പ്രചാരണത്തിന് അവശേഷിക്കുന്ന, വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥിയെയും ചിഹ്നത്തേയും
എങ്ങനെ വോറന്മാരുടെ മനസ്സിൽ എത്തിക്കുമെന്ന ആശങ്കയിലാണ് പത്ത് മണ്ഡലങ്ങളിൽ യുഡിഎഫ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here