സിപിഐഎമ്മിന് മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണ. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത് കോ ലീ ബി ധാരണ വ്യക്തമാക്കുന്നു. ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി സീറ്റുകളിലാണ് കോ-ലീ-ബി ധാരണ പുറത്തുവന്നത്.
എല്‍ഡിഎഫ്, യുഡിഎഫ് തീപാറുംപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കിയത്. ബിജെപി യുഡിഎഫ് അന്തര്‍ധാര ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ 66088 വോട്ടുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. യുഡിഎഫിന് 50990 വോട്ടുകളായിരുന്നു ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 25490 വോട്ടുകള്‍. ഇത്തരത്തില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും ലഭിച്ച വോട്ടുകള്‍ തമ്മില്‍ കണക്കുകൂട്ടി ഇരുപാര്‍ട്ടികളും യോജിച്ചുനിന്നാല്‍ ലഭിച്ചേക്കാവുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളെ അട്ടിമറിക്കാനാണ് ഇത്തവണ കോ-ലീ-ബി സഖ്യത്തിന്റെ ശ്രമം.
ബിജെപിക്ക് പൊതുവേ ശക്തി തീരെ കുറഞ്ഞ ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ കൂടി കോണ്‍ഗ്രസിനു നല്‍കിയാല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ആകും. പകരം ബിജെപിക്ക് മറ്റേതെങ്കിലും മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുകയുമാണ് കോ ലീ ബി സഖ്യത്തിന്റെ പ്രധാന ഉദ്ദേശം.
എല്‍ഡിഎഫ് യുഡിഎഫ് ശക്തമായ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലമായ ദേവികുളത്തും ബിജെപി സാന്നിദ്ധ്യമുള്ള തലശ്ശേരി, മണ്ഡലത്തിലും സമാനമായ രീതിയില്‍ രഹസ്യധാരണ ഉണ്ടാക്കി എല്‍ഡിഎഫിന് ലഭിക്കുന്ന വോട്ടുകളെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസിനെയും ലീഗിനെയും ബിജെപിയുടെയും ലക്ഷ്യം. ഇത്തരത്തില്‍ 21 മണ്ഡലങ്ങളില്‍ രഹസ്യധാരണ ആയിട്ടുണ്ട് എന്നാണ് സൂചന.
ബിജെപിക്ക് ശക്തികുറഞ്ഞ മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമില്ലെന്ന് മനപൂര്‍വ്വം വരുത്തിത്തീര്‍ക്കാന്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും പത്രിക സമര്‍പ്പണ സമയത്ത് പത്രികയില്‍ കരുതിക്കൂട്ടി പിഴവുകള്‍ ഉണ്ടാക്കി പത്രിക പിന്‍വലിപ്പിക്കുകയും ചെയ്യും. ഇങ്ങനെ പിന്‍വലിക്കുന്ന സമയത്ത് തള്ളിപ്പോകുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കേണ്ട വോട്ട് കോണ്‍ഗ്രസിന് ബിജെപി വാഗ്ദാനം ചെയ്യും.
പകരം മറ്റേതെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്കാമെന്നും ധാരണയുണ്ടാക്കും. ഇങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന നാടകമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.
ബി ജെ പി ജില്ലാ അധ്യക്ഷന്റെ നാമാനിർദേശ പത്രികയിൽ ഒപ്പിടാൻ സംസ്ഥാന അധ്യക്ഷൻ മറന്നുവെന്നത് ബോധപൂര്‍വ്വമായ കോലീബി നീക്കത്തെയാണ് കാണിക്കുന്നത്. ഡമ്മിയുടെ പത്രികയിലും ബി ജെ പിസംസ്ഥാന അധ്യക്ഷൻ ഒപ്പ് വച്ചില്ല.
തലശ്ശേരി ബിജെപിക്ക് ശക്തമായ സാന്നിദ്ധ്യമുള്ള മണ്ഡലമാണ്. ഇവിടെയും ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. ഗുരുവായൂരും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടത് സിറ്റിങ് സീറ്റുകളായ തലശേരിയിൽ ബിജെപി സ്ഥാനാർഥി ഹരിദാസന്റെയും ദേവികുളത്ത് എൻ ഡി എ സ്ഥാനാർഥി ധനലക്ഷ്മിയുടെയും പത്രികകൾ ബോധപൂർവ്വമായ പിഴവുകൾ വരുത്തി തള്ളിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here