വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്

വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെ വെല്ലുവിളി നടത്തിയ വി.എന്‍.ഉദയകുമാറിനാണ് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പദവി നല്‍കി കോണ്‍ഗ്രസ് ആദരിച്ചത്. നേതാക്കളുടെ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസംവരെ വട്ടിയൂര്‍ക്കാവ് മണ്ഡലം കോണ്‍ഗ്രസ് കാശിനായി വിറ്റെന്ന ആരോപണം ഉന്നയിച്ചയാള്‍ ഒറ്റയടിക്ക് ഡിസിസി ജനറല്‍ സെട്ടറിയായി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ അംഗീകരിക്കാത്ത വി.എന്‍.ഉദയകുമാറിനെയാണ് ഒറ്റദിവസം  കൊണ്ട് കോണ്‍സ്ര് ജില്ലാ നേതാവായി ഉയര്‍ത്തിയത്. വട്ടിയൂര്‍ക്കാവില്‍ വീണാ എസ്. നായരെ സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ച ദിവസങ്ങളിലെ ഉദയകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളാണിത്.

കെപി അനില്‍ കുമാറിനെ ഓടിച്ചു. പിസി വിഷ്ണുനാഥിനെ ഓടിച്ചു. ദുര്‍ബല സ്ഥാനാര്‍ഥിക്ക് വേണ്ടി വാദിച്ച് വട്ടിയൂര്‍ക്കാവില്‍ നടന്നത് വന്‍ കച്ചവടം ഇതാണ് ഒരു പോസ്റ്റ്. ചിലര്‍ക്ക് ചിലരില്‍ എത്രമാത്രം സ്വാധീനമൂണ്ടായിരിക്കുന്ന എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വട്ടിയൂര്‍ക്കാവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍, തുടങ്ങി നിരവധി പോസ്റ്റുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീണാ എസ്. നായര്‍ക്കെതിരെ ഇയാള്‍ നടത്തിയത്. ഈ ഉദയകുമാര്‍ ചില്ലറക്കാരനല്ല.

കെ.പിസിസി ജംബോ കമ്മിറ്റിക്കെതിരെ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത് ഉദയകുമാറാണ്. ഈ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ്‌ സോണിയാ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ഇതുകൊണ്ടും ഉദയകുമാറിന്റെ കോണ്‍ഗ്രസ് കൂറ് അവസാനിക്കുന്നില്ല.

കെ.വി. തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റായും സികെ ശ്രീധരനെ വൈസ് പ്രസിഡന്റായും നിയമിച്ച സോണിയയുടെ നപടിക്കെതിരെയും ഇയാള്‍ കോടതിയെ സമീപിച്ചു. രണ്ടു കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ കൂടിയാണ് ഉദയകുമാറിന്റെ പുതിയ സ്ഥാനലബ്ദിയെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഏതായാലും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായി വിമര്‍നശനം നടത്തുകയും സോണിയാഗാന്ധിക്കെതിരെ പരാതി നല്‍കി പ്രതികൂട്ടിലാക്കുകയും ചെയ്തയാളെ തെരഞ്ഞെടുപ്പ് വേളയില്‍ ഡിസിസി ജനറല്‍ സെട്ടറിയാക്കിയില്‍ കടുത്ത അമര്‍ഷത്തിലാണ് ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here