എറണാകുളത്തിന്റെ കടം കളമശ്ശേരി വീട്ടുമെന്ന് പങ്കിച്ചേച്ചി

എത്ര വാശിയേറിയ തെരഞ്ഞെടുപ്പും അതിന് മുന്നോടിയായുള്ള ചൂടുപിടിച്ച പ്രചാരണങ്ങളുമൊക്കെയാണെങ്കിലും രാഷ്ട്രീയത്തിനതീതമായി നമ്മുടെ മനസ്സു തൊടുന്ന ചില സന്ദര്‍ഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം കളമശ്ശേരി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കണിയാന്‍കുന്ന് കടേപ്പിള്ളി ഭാഗത്തുള്ള പങ്കജാക്ഷിച്ചേച്ചി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ കാണാന്‍ ഓടിവന്നത് അത്തരമൊരു മുഹൂര്‍ത്തമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലാണ് വയോധികയായ പങ്കജാക്ഷിയമ്മ – നാട്ടുകാരുടെ പങ്കിച്ചേച്ചി – രാജീവുമായി ആത്മബന്ധം സ്ഥാപിക്കുന്നത്. ഇവിടുത്തെ 83-ാം ബൂത്തില്‍ റീപോളിംഗ് നടത്തേണ്ടി വന്നതിനാല്‍ ഈ ഭാഗത്തെ വീടുകളിലെല്ലാം കൂടുതല്‍ സമയമെടുത്ത് രണ്ടും മൂന്നും പ്രവാശ്യം കയറിയിറങ്ങിയതാണ് ഈ ഭാഗത്ത് രാജീവിനെ ജനപ്രിയനാക്കിയത്. പിന്നീട് പാര്‍ട്ടിക്കാരെ കാണുമ്പോഴെല്ലാം ‘അയ്യോ, ആ മോന്‍ തോറ്റത് മോശമായിപ്പോയി’ എന്നായിരുന്നു പങ്കിച്ചേച്ചി പറയാറുണ്ടായിരുന്നത്. എന്തായാലും ഇപ്രാവശ്യം മോന്‍ ജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം രാജീവിനെ കാണാന്‍ വന്നപ്പോള്‍ പങ്കിച്ചേച്ചി രാജീവിനെ അനുഗ്രഹിച്ചത്.

അടുത്തുള്ള രണ്ട് കോളനികള്‍ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ ഉദ്ദേശിച്ച സമയം കഴിഞ്ഞുപോയതുകൊണ്ട് പങ്കിച്ചേച്ചിയുടെ വീടിരിക്കുന്ന ഭാഗത്തേ‌യ്‌ക്ക് പോകാന്‍ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ദൂരെ നിന്നു തന്നെ രാജീവിനെ തിരിച്ചറിഞ്ഞ പങ്കിച്ചേച്ചി രാജീവ് നില്‍ക്കുന്നിടത്തേ‌യ്‌ക്ക് വരികയായിരുന്നു.

വിധവയായ പങ്കിച്ചേച്ചി പശുക്കളെ വളര്‍ത്തിയാണ് ജീവിക്കുന്നത്. ഈ പ്രദേശത്തെ മിക്കവാറും എല്ലാ വീടുകളിലും പങ്കിച്ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പാലെത്തുന്നത്. അങ്ങനെ നാട്ടുകാര്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട പങ്കിച്ചേച്ചി പ്രായാധിക്യത്താല്‍ കൂനിക്കൂനി വന്ന് രാജീവിനെ ആശീര്‍വദിക്കാന്‍ കൈകളുയര്‍ത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News