കളിക്കുന്നതിനിടയില്‍ കണ്ടെയ്നറില്‍ കയറി; രാജസ്ഥാനില്‍ 5 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ഞായറാഴ്ച്ചയുണ്ടായ വ്യത്യസ്തമായ രണ്ട് സംഭവങ്ങളില്‍ രാജസ്ഥാനില്‍ ദാരുണമായി മരിച്ചത് എട്ട് കുട്ടികള്‍. അഞ്ച് കുട്ടികള്‍ കണ്ടെയ്നറില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്. രാജസ്ഥാനിലെ ബയ്കനേര്‍ ജില്ലയിലുള്ള ഹിമ്മത്സര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മരിച്ച കുട്ടികളെല്ലാം പത്ത് വയസ്സില്‍ താഴെയുള്ളവരാണ്. ശിവറാം(4), റവീന(7), പൂനം(8), രാധ(5) എന്നിവരാണ് കണ്ടെയ്നറില്‍ കുടുങ്ങി മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കണ്ടെയ്നറില്‍ കയറുകയായിരുന്നു. കാലിയായിരുന്ന വലിയ കണ്ടെയ്നറില്‍ ഓരോരുത്തരായി കയറി. ഇതിനിടയില്‍ കണ്ടെയ്നറിന്റെ ഡോര്‍ അബദ്ധത്തില്‍ അടഞ്ഞു. ഉള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസം കിട്ടാതെയാണ് മരിച്ചത്.

കുട്ടികളുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ദാരുണമായ സംഭവം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയ സ്ത്രീ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയാണ് കണ്ടെയ്നറില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് കുട്ടികളും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജസ്ഥാനില്‍ തന്നെ നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍ മൂന്ന് കുട്ടികളും മരിച്ചു. ജുന്‍ജുനു ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച വൈകീട്ടടോടെയാണ് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മുകളിലേക്ക് മണല്‍കൂമ്ബാരം വീണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ പ്രിന്‍സ്(7), സുരേഷ് ( 7), സോന(10) എന്നിവരാണ് മരിച്ചത്.

മണ്ണ് ഇടിഞ്ഞ് വീണ ഉടനെ തന്നെ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ കുട്ടികള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്.

കുട്ടികളുടെ മൃതദഹേങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് ഖേദം രേഖപ്പെടുത്തി. അത്യന്തം ദുഃഖവും നടുക്കവും സംഭവമാണ് ഉണ്ടായതെന്നും മരിച്ച കുട്ടികളുടെ വേദനയില്‍ പങ്കുകൊള്ളുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്കൂളിലെ ക്സാസ് റൂം ഗേറ്റില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒമ്ബത് വിദ്യാര്‍ത്ഥിനികള്‍ക്കും ഷോക്കേറ്റിരുന്നു. ബിഹാറിലെ ദര്‍ഭംഗയിലായിരുന്നു സംഭവം.

ക്ലാസ് റൂമിന് പുറത്തുള്ള ഇരുമ്ബ് ഗേറ്റില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. വൈദ്യുതി ബന്ധമുള്ള വയര്‍ ഗേറ്റില്‍ തട്ടി നിന്നിരുന്നു. ഇതില്‍ നിന്നാണ് ഷോക്കേറ്റത്. ഗേറ്റില്‍ വയര്‍ തൊട്ടിരിക്കുന്നത് ആരുടേയും ശ്രദ്ധയില്‍പെട്ടിരുന്നില്ല.

ചഞ്ചല്‍ കുമാരിയെന്നാണ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ പേര്. ഗേറ്റില്‍ നിന്നും ഷോക്കേറ്റ വിദ്യാര്‍ത്ഥിനിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒമ്ബത് കുട്ടികള്‍ക്ക് ഷോക്കേറ്റത്. ഒമ്ബത് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here