തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍: 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു.

ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളുമെന്നും ടിക്കാറാം മീണ വിശദീകരിച്ചു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ 140 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുന്‍പ് ബൈക്ക് റാലികള്‍ നിര്‍ത്തണം. ഒരു മണ്ഡലത്തിലെ ഏത് വോട്ടര്‍ക്കും പോളിംഗ് ഏജന്റുമാരാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎല്‍ഒമാര്‍ നേരിട്ട് പരിശോധിക്കാത്തതിന്റെ പ്രശ്‌നമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോടും കള്ളവോട്ടുണ്ട്.

ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ ബൂത്ത് തല ലിസ്റ്റ് തയാറാക്കുമെന്നും മീണ വ്യക്തമാക്കി. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 12 ലക്ഷം ഇരട്ടവോട്ട് കണ്ടെത്തി. കളക്ടര്‍മാരുടെ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടര്‍ പരാതി ശരിയെന്ന് തെളിഞ്ഞത്.

പാലക്കാട് എണ്ണൂറും കോഴിക്കോട് താനൂരും പരാതിയില്‍ പറഞ്ഞതില്‍ 70 ശതമാനം ശരിയാണ്. കാസര്‍ഗോഡ് ഉദുമയിലെ എഇആര്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍ പരാതിയില്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും ഈ വര്‍ഷം മാത്രം 60,000 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. പരാതിവന്ന വോട്ടര്‍മാരുടെ പേരുകള്‍ ബൂത്തുകളില്‍ നല്‍കും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പുതുതായി 9,16,601 അപേക്ഷകള്‍ വന്നു. 7,39,905 പേരെ പുതുതായി ഉള്‍പ്പടുത്തി. ആകെ 2,744,6039 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News