തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്, യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രം ; തോമസ് ഐസക്

തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ്് മുന്നോട്ട് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

മത്സ്യമേഖലയിലെ എല്‍ഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകളിലെ നിലപാടുകള്‍ വളരെ സമാനമാണ് എന്ന് പലരും നിരീക്ഷിച്ചു കണ്ടു. ഇതിനൊരു പ്രധാന കാരണം എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തു വന്നു കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ചെയ്തത്. തോമസ് ഐസക് കുറിച്ചു.

ഉദാഹരണത്തിന് യുഡിഎഫ് പ്രകടനപത്രികയില്‍ ഇതാണ് ആദ്യത്തെ പ്രഖ്യാപനം. ‘കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പു വരുത്തുന്ന നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധന അവകാശവും, ആദ്യ വില്പനാ അവകാശവും മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തും”. യുഡിഎഫ് ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നത്. 2016-ലെ മാനിഫെസ്റ്റോ വേണമെങ്കില്‍ എടുത്തു വായിച്ചോളൂ. ഇതിനെപ്പറ്റി ഒരു പരാമര്‍ശംപോലും ഇല്ല. ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നു കൊടുത്ത നരസിംഹ റാവുവിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇങ്ങനെയൊരു വാഗ്ദാനം നല്‍കുവാന്‍ കഴിയുമോ? എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

തോമസ് ഐസകിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മത്സ്യമേഖലയിലെ എല്‍ഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകളിലെ നിലപാടുകള്‍ വളരെ സമാനമാണ് എന്ന് പലരും നിരീക്ഷിച്ചു കണ്ടു. ഇതിനൊരു പ്രധാന കാരണം എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തു വന്നു കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ചെയ്തത്.

ഉദാഹരണത്തിന് യുഡിഎഫ് പ്രകടനപത്രികയില്‍ ഇതാണ് ആദ്യത്തെ പ്രഖ്യാപനം. ‘കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പു വരുത്തുന്ന നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധന അവകാശവും, ആദ്യ വില്പനാ അവകാശവും മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തും”. യുഡിഎഫ് ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നത്. 2016-ലെ മാനിഫെസ്റ്റോ വേണമെങ്കില്‍ എടുത്തു വായിച്ചോളൂ. ഇതിനെപ്പറ്റി ഒരു പരാമര്‍ശംപോലും ഇല്ല. ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നു കൊടുത്ത നരസിംഹ റാവുവിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇങ്ങനെയൊരു വാഗ്ദാനം നല്‍കുവാന്‍ കഴിയുമോ?

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിലപാടിന് നീണ്ട ഒരു ചരിത്രമുണ്ട്. ടി.കെ. രാമകൃഷ്ണന്‍ മത്സ്യവകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ 1987-91 കാലത്ത് ഡോ. ജോണ്‍ കുര്യന്റെയും, ഫിഷറീസ് ഡയറക്ടര്‍ സഞ്ജീവ് ഘോഷിന്റെയും നേതൃത്വത്തില്‍ സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയന്‍ അടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘം നോര്‍വെ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടത്തെ അക്വേറിയന്‍ റിഫോംസിനെ കുറിച്ച് പഠിക്കുകയും ചെയ്തു. ഇത്തരമൊരു നിയമം കേരളത്തിലും കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാല്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. നരസിംഹ റാവുവിന്റെ ആഴക്കടല്‍ തുറന്നുകൊടുക്കല്‍ നടപടിക്കുശേഷം നിയമ നിര്‍മ്മാണം അവഗണിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ കേരള പഠന കോണ്‍ഗ്രസില്‍ ഇത്തരമൊരു ആവശ്യത്തെക്കുറിച്ചു ശക്തമായ ചര്‍ച്ച നടന്നു. അതിനു തുടര്‍ച്ചയായി രൂപം നല്‍കിയ 2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ ഇതുവളരെ വിശദമായി ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതില്‍ ഒരു കാര്യമേ നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ആദ്യ വില്‍പ്പന അവകാശം മത്സ്യത്തൊഴിലാളിക്ക് ഉറപ്പു വരുത്തുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തി. ഇന്നു നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് നിലപാട് 2021-ലെ മാനിഫെസ്റ്റോയില്‍ വിശദമായി ആവര്‍ത്തിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യം ഇതു സംബന്ധിച്ച് പ്രായോഗിക നടപടിയിലേയ്ക്കു വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ നീക്കുമെന്നു പ്രതീക്ഷിക്കാം. അതിനുള്ള ഉറപ്പാണ് എല്‍ഡിഎഫ് മാനിഫെസ്റ്റോ നല്‍കുന്നത്. യുഡിഎഫിന് ഞാന്‍ വിവരിച്ച ചരിത്രത്തില്‍ ഒന്നും ഒരു സ്ഥാനവുമില്ല. എന്നാല്‍ പൊടുന്നനെ ഇത്തവണത്തെ മാനിഫെസ്റ്റോയില്‍ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം സ്ഥാനം പിടിച്ചിരിക്കുകയാണ്. വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണത്.

തീരദേശ പാക്കേജിനെ ചിലരെങ്കിലും പരിഹസിച്ചു കണ്ടു. തീരദേശ പാക്കേജ് വെറും വാചകമടിയല്ല. കൃത്യമായി ബഡ്ജറ്റില്‍ പണം മാറ്റി വച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഹാര്‍ബറുകള്‍, പുനരധിവാസം, പാര്‍പ്പിടം, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ നവീകരണം, തൊഴിലിന്റെ വൈവിധ്യവല്‍ക്കരണം, റോഡുകളുടെ നവീകരണം ഇവയെല്ലാം ഇതില്‍പ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരദേശത്ത് ചിലവഴിച്ചതിന്റൈ 4 മടങ്ങ് തുക ഇപ്പോള്‍ ഈ പാക്കേജിന്റെറ ഫലമായി തീരദേശത്ത് ചിലവഴിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിന്റെ കാര്യം ഒന്നുമാത്രമെടുക്കാം. കുട്ടികളുടെ എണ്ണം നോക്കാതെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും തീരദേശത്ത് നവീകരിക്കുകയുണ്ടായി, വിദ്യാഭ്യാസ ഗ്രാന്‍ഡില്‍ ഇന്ന് കുടിശ്ശിക ഇല്ല. സ്‌കൂളിനു പുറത്ത് പ്രതിഭാതീരം പോലുള്ള പഠന പിന്തുണാ പരിപാടികള്‍ നടപ്പാക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് വിദ്യാതീരം പദ്ധതിയാണ്. ഇതിന്റെ ഭാഗമായി 600 കുട്ടികളെ പാലാ അടക്കമുള്ള സ്ഥലങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് സര്‍ക്കാര്‍ ചെലവില്‍ അയച്ചു. 54 കുട്ടികള്‍ക്കു മെരിറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ഇത് പോലെ ഓരോ മേഖലയെയും കുറിച്ച് എഴുതുവാനാകും.

ചില സുഹൃത്തുക്കളുടെ വിമര്‍ശനം തീരസംരക്ഷണത്തിനു സ്വീകരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചാണ്. കടല്‍ ഭിത്തിയും പുലിമുട്ടുകളും ഒന്നും സ്ഥായിയായ പരിഹാരങ്ങള്‍ അല്ല എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായ വ്യത്യാസമില്ല. പിന്നെ എന്താണ് പ്രായോഗികമായി ഇപ്പോള്‍ ചെയ്യുവാന്‍ പറ്റുക. ഫലപ്രദമായ ബദലുകള്‍ മുന്നോട്ട് വയ്ക്കുവാന്‍ കഴിയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഭിത്തിക്കും, പുലിമുട്ടിനും കടലാക്രമണം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ക്കു വേണ്ടി കിഫ്ബിയില്‍ നിന്ന് പണം വകയിരുത്തുന്നതിനോടൊപ്പം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് ഇടതു പ്രകടനപത്രിക ശ്രമിക്കുന്നത്. ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് പൂന്തുറയിലെ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പരീക്ഷണമാണ്. അതോടൊപ്പം ജൈവ സംരക്ഷണ സാധ്യതകളും ആരായേണ്ടതുണ്ട്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 50 മീറ്റര്‍ പരിധിയില്‍ നിന്നും ആളുകള്‍ മാറി താമസിക്കുമ്പോള്‍ ആ പ്രദേശം ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് കാഴ്ചപ്പാട്.

തീരദേശത്തിന്റ്യെും, മത്സ്യത്തൊഴിലാളികളുടെയും സമഗ്ര വികസനമാണ് എല്‍ഡിഎഫ് മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ മുന്നോട്ടുവയ്ക്കുന്ന കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം ചിലര്‍ ഏറ്റെടുത്ത് ഞങ്ങളെ കടന്നാക്രമിക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമിക്കുന്നതിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News