പോർക്കളത്തിൽ സ്ഥാനാർഥികൾ 957; ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിൽ

സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിച്ചിത്രം വ്യക്തമായി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 140 മണ്ഡലത്തിലായി 957 പേരാണ്‌ മത്സരരംഗത്തുള്ളത്‌. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌; 111 പേർ. കുറവ്‌ വയനാട്ടിൽ–- 18. കാസർകോട്‌ 38, കണ്ണൂർ 75, കോഴിക്കോട്‌ 96, പാലക്കാട്‌ 73, തൃശൂർ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ്‌ മറ്റ്‌ ജില്ലകളിൽ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ മൂന്ന്‌ സ്ഥാനാർഥികൾമാത്രം.

സംസ്ഥാനത്തെ ഏഴ്‌‌ മണ്ഡലത്തിൽ 11 സ്ഥാനാർഥികൾ വീതമുണ്ട്‌. കാഞ്ഞങ്ങാട്‌, പേരാവൂർ, മണ്ണാർക്കാട്‌, തൃത്താല, കൊടുവള്ളി, പാലാ, നേമം എന്നിവിടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ പേർ ജനവിധി തേടുന്നത്‌.

ആകെ ലഭിച്ചത്‌ 2180 പത്രികയാണ്‌. ശനിയാഴ്‌ച സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം 1061 സ്ഥാനാർഥികളായി.

തിങ്കളാഴ്‌ച 104 പേർ പത്രിക പിൻവലിച്ചു. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശപത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളിയിരുന്നു. ജില്ലകളിൽനിന്ന്‌ സ്ഥാനാർഥിപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർക്ക്‌ ഇമെയിലായും രേഖാമൂലവും എത്തിക്കും. ചൊവ്വാഴ്‌ചയോടെ ബാലറ്റുപേപ്പർ അച്ചടിക്കുള്ള നടപടികൾക്ക്‌ തുടക്കമാകും. 1,41,62,025 സ്‌ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാൻസ്‌ജെൻഡർമാരുമടക്കം 2,74,46,039 വോട്ടർമാരാണ്‌ ഏപ്രിൽ ആറിന്‌ പോളിങ്‌ ബൂത്തിലെത്തുക.

സ്ഥാനാർഥിച്ചിത്രം തെളിഞ്ഞതോടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. സ്ഥാനാർഥിനിർണയം ആദ്യം പൂർത്തിയാക്കിയ എൽഡിഎഫ്‌ ബൂത്ത്‌ കൺവൻഷനുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ്‌. സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം പല മണ്ഡലങ്ങളിലും തുടങ്ങി. കടുത്ത ചൂട്‌ അനുഭവപ്പെടുന്നതിനാൽ നഗരമണ്ഡലങ്ങളിൽ ഉച്ചയ്‌ക്കുശേഷമാണ്‌ വാഹനപര്യടനം ക്രമീകരിച്ചിരിക്കുന്നത്‌. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽക്കാണുകയാണ്‌ സ്ഥാനാർഥികൾ. സമാനതയില്ലാത്ത പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലും ജനങ്ങളെ ചേർത്തുപിടിച്ച പിണറായി സർക്കാരിന്റെ കരുതലും വികസനക്ഷേമ പ്രവർത്തനങ്ങളുമാണ്‌ എൽഡിഎഫിന്റെ പ്രചാരണത്തിന്റെ കാതൽ. ഇതിനെ നേരിടാനാകാതെ ആശയക്കുഴപ്പത്തിലാണ്‌ പ്രതിപക്ഷം. യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരായ അണികളുടെ പ്രതിഷേധം തുടരുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here