ബിജെപി അംഗത്തിന് കേരള നിയമസഭയിലെത്താൻ അവസരം ഒരുക്കിയ നേമം വോട്ട് കച്ചവടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുക്കിയത് കോൺഗ്രസിലെ ഉന്നതർ. 2016ലെ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപിയിലെ ഒ രാജഗോപാലിന് കോൺഗ്രസ് വോട്ട് മറിച്ചെന്ന് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നാൽ യുഡിഎഫിന് ദോഷമാകുമെന്ന് കണ്ട് മുക്കിയതിൽ മുഖ്യപങ്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക്. യുഡിഎഫ് യോഗത്തിൽ സമർപ്പിക്കുന്നത് തടയുകയായിരുന്നു.
യോഗത്തിൽ എം പി വീരേന്ദ്രകുമാറാണ് വി സുരേന്ദ്രൻപിള്ളയുടെ തോൽവിയിൽ അന്വേഷണം ആവശ്യപ്പെട്ടത്. കെപിസിസി ട്രഷററായിരുന്ന ജോൺസൺ അബ്രഹാമിന്റെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചു. ബിജെപിക്ക് വോട്ട് മറിച്ചതായി കമീഷൻ കണ്ടെത്തി. അഞ്ച് നേതാക്കളെ പുറത്താക്കണമെന്നും ശുപാർശ ചെയ്‌തു. എന്നാൽ റിപ്പോർട്ട് പിന്നെ വെളിച്ചം കണ്ടില്ല.
കരമന, കാലടി, പൂജപ്പുര മേഖലകളിൽ നിന്നാണ് കൂടുതൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് കൊടുത്തത്. മിക്ക ബൂത്തുകളിൽനിന്നും ഉച്ചയോടെ കോൺഗ്രസ് പ്രവർത്തകർ മാറിയിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി സുരേന്ദ്രൻപിള്ള വ്യക്തമാക്കി. ഈ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here