ലോകകപ്പ് ഷൂട്ടിങ്ങില്‍ വീണ്ടും സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ, ഒരിനത്തിലെ മൂന്നു മെഡലും ഇന്ത്യയ്ക്ക്

ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ 20കാരനായ ഐശ്വരി പ്രതാപ് സിങ് തൊമാര്‍ ആണ് സ്വര്‍ണം വെടിവെച്ചിട്ടത്. ഇതോടെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഒന്‍പത് ആയി. ഫൈനലില്‍ 462.5 പോയന്റ് നേടിയാണ് പ്രതാപ് സിങ് സ്വര്‍ണമെഡല്‍ നേടിയത്. ഹംഗറിയുടെ ഇസ്ത്വാന്‍ പെനിക്ക് ഒരു പോയന്റിന്റെ മാത്രം വ്യത്യാസത്തില്‍ 461.6 പോയന്റിന് വെള്ളിയും 450.9 പോയന്റുമായി ഡെന്മാര്‍ക്കിന്റെ സ്റ്റെഫെന്‍ ഓള്‍സെന്‍ വെങ്കലവും സ്വന്തമാക്കി.

ഇന്ത്യന്‍ താരങ്ങളായ സഞ്ജീവ് രജ്പുത്, നീരജ് കുമാര്‍ എന്നിവര്‍ ഈ ഇനത്തില്‍ മത്സരിച്ചെങ്കിലും യഥാക്രമം ആറ് എട്ട് സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ദേശീയ മത്സരങ്ങളില്‍ മൂന്നു സ്വര്‍ണം നേടിയിട്ടുള്ള പ്രതാപ് സിങ്ങിന് ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ സ്വര്‍ണം ലഭിക്കുന്നത്. 2019ലെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തോടെ ഇദ്ദേഹം ഒളിമ്പിക്‌സ് ക്വാട്ട ഉറപ്പാക്കിയിരുന്നു.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി. ഇന്ത്യയ്ക്കുവേണ്ടി ചിങ്കി യാദവ് ആണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത് വെള്ളിയും മനു ഭാക്കര്‍ വെങ്കലവും നേടി. മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ ജസ്പാല്‍ റാണയുടെ ശിഷ്യയാണ് ചിങ്കി. ലോകകപ്പില്‍ ഇന്ത്യ ആകെ 19 മെഡലുകളാണ് നേടിയത്. 9 സ്വര്‍ണം, 5 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News