പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നാടിന്റെ പൊതുസമ്പത്താണ്. 45 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നത്. കേരളരൂപീകരണത്തിന് മുൻപ് പോലും രൂപീകൃതമായ സ്ഥാപനങ്ങൾക്ക് ആഗോളവത്കരണ സാമ്പത്തികനയങ്ങളും കാലോചിതമായി പരിഷ്ക്കരണങ്ങളുടെ അഭാവവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധികളെ മറികടക്കാൻ കഴിയുന്ന നയമാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം സ്വീകരിച്ചു പോന്നിട്ടുളളത്. പൊതുമേഖലാസ്ഥാപനങ്ങളെ നിലനിർത്തുക എന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുപൂരകമായ നയങ്ങളാണ് വിവിധ ഘട്ടങ്ങളിൽ ഈ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചിട്ടുള്ളത്.
പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റുതുലക്കുന്ന നയം കേന്ദ്രം ഭരിക്കുന്ന എൻഡിഎ-യുപിഎ സർക്കാരുകൾ പിന്തുടരുമ്പോഴാണ് പൊതുസ്വത്തുകളെ പൊതുമേഖലയിൽ തന്നെ നിലനിർത്തി ലാഭകരമാക്കി പരിരക്ഷിക്കുന്ന കേരളാമോഡൽ ശ്രദ്ധേയമാകുന്നത്.
ഇടത് സർക്കാരുകൾ ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ കേരളത്തിലെ യുഡിഎഫ് സർക്കാരുകൾക്ക്
തുടരാൻ കഴിയുന്നില്ല എന്നതിന് കണക്കുകൾ തന്നെയാണ് തെളിവ്.
2006-11 കാലയളവിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നും മാറുന്നതിന് മുൻപുള്ള സാമ്പത്തിക വർഷമായ 2010-11ൽ കേരളത്തിൽ 23 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ ലാഭത്തിൽ ആയിരുന്നെങ്കിൽ 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാറിന്റെ അവസാന സാമ്പത്തികവർഷമായ 2015-16 ൽ ലാഭത്തിലുള്ളവയുടെ എണ്ണം 8 ആയി ചുരുങ്ങി. ആ വർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടിയായിരുന്നു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം ഒരു വർഷംകൊണ്ട‌് ഈ നഷ്ടം 71 കോടിയായി കുറച്ചു. 2017–18ൽ നഷ്ടം നികത്തി 106.91 കോടിയുടെ ലാഭമുണ്ടാക്കി. 2018-19 ൽ ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 16 ആക്കി ഉയർത്തി. സ്ഥാപനങ്ങളിൽ നടപ്പാക്കിയ ഉൽപ്പന്ന വൈവിധ്യവൽക്കരണനടപടികളിലൂടെയും ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കിയുമാണ് ഈ മാറ്റം ഇടത് സർക്കാർ സാധ്യമാക്കിയത്. 2015-16 ലെ ആകെ വിറ്റുവരവിനെക്കാൾ 700 കോടി രൂപയുടെ വർദ്ധനവാണ് കേവലം മൂന്ന് വർഷങ്ങൾക്കിടെ സർക്കാർ ഇടപെടലുകളിലൂടെ സാധ്യമാക്കിയത്.
മാറിയ കാലത്തിനനുസൃതമായി സ്ഥാപനങ്ങളിൽ നടപ്പാക്കിയ ആധുനികവൽക്കരണ നടപടികൾ, പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായകമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ, ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തൽ, സർക്കാർ വകുപ്പുകളുടെ പർച്ചേസുകളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകാനുള്ള നടപടികൾ തുടങ്ങിയ ഇടപെടലുകൾ വഴിയാണ് പ്രവർത്തനലാഭം കൈവരിക്കാൻ സ്ഥാപനങ്ങളെ പര്യാപ്തമാക്കിയത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ കെൽട്രോൺ നിർമ്മിച്ച് വിപണിയിലെത്തിച്ച കോക്കോണിക്സ് ലാപ്ടോപ്പ്, കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ച് പുറത്തിറക്കുന്ന കേരള നീംജി ഇലക്ട്രിക് ഓട്ടോ, ഐഎസ്ആർഒയുടെ വിവിധ പര്യവേക്ഷണങ്ങൾക്കായി സാമഗ്രികൾ നിർമ്മിച്ചു നൽകിയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സഹകരണങ്ങൾ എന്നിവയൊക്കെ ഈ കാലയളവിലെ മികച്ച നേട്ടങ്ങളാണ്. കേരള സിറാമിക്സ് പോലെ മലയാളികളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ബ്രാൻഡിന്റെ പുനരുജ്ജീവനവും ഈ കാലയളവിൽ ദൃശ്യമായി.
പൊതുമേഖലയിൽ ആരംഭിച്ച വിവിധ സ്പിന്നിങ് മില്ലുകളിൽ ഉൽപാദിപ്പിച്ച നൂലുകൾ തായ്‌ലന്റ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധികാലത്ത് സാനിറ്റൈസർ, മാസ്ക്, അണുനശീകരണസാമഗ്രികൾ എന്നിവ ചെലവ് കുറച്ച് ലഭ്യമാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്നതിനും ഈ സ്ഥാപനങ്ങൾ മുന്നോട്ടുവന്നു.
കേന്ദ്രസർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് 2018 ൽ കേന്ദ്ര സർക്കാറിന് പണം നൽകി ഏറ്റെടുത്തതും എൽഡിഎഫ് സർക്കാരിന്റെ ഈ മേഖലയിലെ മികച്ച ഇടപെടലായിരുന്നു. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയും കേന്ദ്രം കയ്യൊഴിയുമ്പോൾ ഏറ്റെടുക്കുന്നതിന് കേരളം സന്നദ്ധമായി.
പൊതുമേഖലയെ സംരക്ഷിക്കുന്നതിലെ പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ കൊണ്ട് സമ്പന്നമാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണകാലം. നാടിന്റെ സമ്പത്തുകളായ പൊതുമേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫ് നൽകുന്ന ഉറപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here