മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിതീവ്രം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. രാജ്യത്തെ 10 ഹോട്‌സ്‌പോട്ടുകളില്‍ 9 എണ്ണവും മഹാരാഷ്ട്രയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലും സ്ഥിതി രൂക്ഷമാണ്. മാളുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ പൊതു സ്ഥലങ്ങളില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ഈ വര്‍ഷം ഹോളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു.

അതേസമയം, രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

50000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. രാജ്യത്ത് ഇതുവരെ 5കോടിയിലേറെ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.മഹാരാഷ്ട്രയില്‍ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി ഉയര്‍ന്നു.

15,098 പേര്‍ക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവില്‍ 2,47,299 പേരാണ് ചികിത്സയില്‍ കഴിയുന്നത്.മുംബൈയിലും സ്ഥിതി അതിരൂക്ഷമാണ്. മുംബൈയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ അയ്യായിരം കടന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 5,185 ആയി വര്‍ധിച്ചു.

ആറുപേര്‍ മരിച്ചപ്പോള്‍ നഗരത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2088 ആണ്.ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഇക്കുറി മുംബൈ നഗരത്തില്‍ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബി.എം.സി. വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28, 29 തീയതികളില്‍ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here