‘ഞങ്ങൾക്ക് ഉറപ്പാ, മണിയാശാൻ ഒപ്പമുണ്ടെങ്കിൽ മങ്ങില്ലാ ഞങ്ങളുടെ ജീവിതം’. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരംകാണാൻ എന്നും മുന്നിൽനിന്ന ഉടുമ്പൻചോല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി എം എം മണിയെ സ്‌നേഹാദരങ്ങളോടെയാണ് രാജകുമാരി പഞ്ചായത്ത് വരവേറ്റത്.
‘ഉൾനാടൻ മേഖലയിൽ കുണ്ടും കുഴിയുമായി കിടന്ന റോഡുകളെല്ലാം തെളിഞ്ഞത് മണിയാശാൻ വന്നതിൽപിന്നെയാണ്. എല്ലാ വീടുകളിലും ഇപ്പോൾ മങ്ങലില്ലാത്ത വെട്ടമുണ്ട്. ഞങ്ങൾക്ക് നൽകുന്ന വാഗ്‌ദാനങ്ങൾ പൂർത്തീകരിക്കാൻ വീണ്ടും മണിയാശാൻതന്നെ മതി’’. സ്വീകരണകേന്ദ്രങ്ങളിൽ എത്തിയവർ ഉറച്ചസ്വരത്തിൽ പറയുന്നു.
കടുത്ത ചൂടിലും തങ്ങളുടെ നാടിന്റെ നായകനെ കാണാനും വിജയാശംസ അറിയിക്കാനും ആയിരങ്ങൾ കാത്തുനിന്നു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എത്തിയ മണിയാശാനെ ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും സ്വീകരിച്ചു. രാജകുമാരി പുതുകിൽനിന്ന് ആരംഭിച്ച പര്യടനം ഖജനപ്പാറ, രാജകുമാരി നോർത്ത്, കുരുവിളസിറ്റി തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാജകുമാരി സൗത്തിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി എൻ വിജയൻ, വി എൻ മോഹനൻ, സി യു ജോയ്, വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, ഉഷാകുമാരി മോഹൻകുമാർ, ആലീസ് സുരേന്ദ്രൻ, എ പി വർഗീസ്, സിബി മൂലെപറമ്പിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here