മുംബൈയിലെ ഭാണ്ഡൂപ്പിലെ ഡ്രീംസ് മാളിലുണ്ടായ തീപിടുത്തത്തിലാണ് 3 പേർ മരണപ്പെട്ടത്. ഇതിനെ തുടർന്ന് മാളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിന്ന് 70 ലധികം കോവിഡ് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടുത്തത്തിൽ 3 പേർ മരണപ്പെട്ടു.
ഇന്നലെ അർദ്ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. 22 ഫയർ എഞ്ചിനുകൾ ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് 70 ലധികം കോവിഡ് രോഗികൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
ഡ്രീംസ് മാളിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്ന സൺറൈസ് ആശുപത്രി വരെ തീപടലങ്ങൾ ഉയർന്നു. പെട്ടെന്ന് തന്നെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് എല്ലാ രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടുത്തത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ അഗ്നിശമന സേന കണ്ടെടുത്തു.
സൺറൈസ് ആശുപത്രിയിലെ എല്ലാ രോഗികളെയും ഉടനടി ജംബോ കോവിഡ് സെന്ററിലേക്കും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. മുംബൈ പോലീസിന്റെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടലുകൾ നിരവധി ജീവനുകൾ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാളിൽ ഒരു ആശുപത്രി കാണുന്നത് ഇതാദ്യമാണെന്നും ഇത് വളരെ ഗുരുതരമായ അവസ്ഥയാണെന്നും സംഭവത്തോട് പ്രതികരിച്ചു മുംബൈ മേയർ കിഷോരി പെദ്‌നേക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഏഴ് രോഗികൾ വെന്റിലേറ്ററിലായിരുന്നു. 70 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മേയർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here