ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിനെതിരായി ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ചിറ്റഗോങ് നഗരത്തിൽ നടന്ന റാലിക്കുനേരെ പൊലീസ് വെടിവയ്‌ക്കുകയായിരുന്നു. വെടിയേറ്റ് പരിക്കുമായി എട്ടു പേരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരിൽ നാലു പേരാണ് മരിച്ചത്.
പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷനിലേക്ക് കയറിയപ്പോൾ പിരിച്ചുവിടാനായി കണ്ണീർവാതകവും റബർ ബുള്ളറ്റും ഉപയോഗിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ റഫീക്കുൽ ഇസ്ലാം പറഞ്ഞു.
ഹെഫാസത്ത് ഇസ്ലാം ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കാണ് വെടിയേറ്റത്. ഇന്ത്യയിൽ മോഡി ഹിന്ദുത്വ അജൻഡ നടപ്പാക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.
ധാക്കയിലെ ബൈതുൽ മോകരം പള്ളിയിൽ വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്കുശേഷം പ്രതിഷേധക്കാർ ഒത്തുകൂടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here