കള്ളവോട്ട് ആരോപണം കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുന്നു: എം വി ജയരാജന്‍

വോട്ടര്‍പട്ടികയില്‍ വ്യാപക കള്ളവോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞുകുത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാപകമായി ഇരട്ടവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിനും കണ്ണൂര്‍ മണ്ഡലത്തില്‍ ഇരട്ടവോട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ 89ാം നമ്പര്‍ ബൂത്തില്‍ 532ാം നമ്പറിലും 1250ാം നമ്പറിലുമാണ് വോട്ടര്‍ പട്ടികയില്‍ ഷമ മുഹമ്മദിന്റെ പേരുള്ളത്. 532ാം നമ്പറില്‍ പിതാവ് മുഹമ്മദ് കുഞ്ഞിയുടെയും 1250ാം നമ്പറില്‍ മാതാവ് കെ പി സോയ മുഹമ്മദിന്റെയും പേരാണ് ചേര്‍ത്തിട്ടുള്ളത്.

ഷമ മനഃപൂര്‍വം കള്ളവോട്ട് ചേര്‍ക്കുന്നതിന് തന്നെയാണ് പ്രത്യേകം അപേക്ഷ നല്‍കി വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തത്. ഇവര്‍ക്കെതിരെ രമേശ് ചെന്നിത്തല എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ മണ്ഡലത്തിലെ ഒന്നാം ബൂത്തായ വാരം യുപി സ്‌കൂളില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹരിദാസനും ഭാര്യ എം ഒ സുധക്കും ഇരട്ടവോട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പോളിങ് ഏജന്റുമായിരുന്നു. ഇതേ ബൂത്തില്‍ ലീഗ് പ്രവര്‍ത്തക മുബഷിറക്കും രണ്ട് വോട്ടുണ്ട്. 821, 841 നമ്പറിലാണ് വോട്ടുകള്‍. ഒരിടത്ത് ഭര്‍ത്താവ് ഇര്‍ഷാദിന്റെയും രണ്ടാമത്തേതില്‍ പിതാവ് മൊയ്തീന്റെയും പേരാണ് വിലാസത്തിലുള്ളത്.

കണ്ണൂര്‍ മണ്ഡലത്തില്‍ 26ാം ബൂത്തില്‍ പുതുക്കുടി ഹൗസില്‍ മംഗള പ്രകാശന് ഇരട്ടവോട്ടുണ്ട് (ക്രമനമ്പര്‍. 542, 674). ഇതേബൂത്തിലെ 1102ാം നമ്പര്‍ വോട്ടറായ ആര്യ രാമകൃഷ്ണന് 27ാം ബൂത്തിലെ 1146ാം നമ്പറിലും വോട്ടുണ്ട്. രണ്ടുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൂത്തുപറമ്പ് മണ്ഡലത്തിലെ 171ാം ബൂത്തിലെ 1130ാം നമ്പര്‍ വോട്ടറായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പണ്ടാരംവീട്ടില്‍ സുരേഷ്ബാബു ഇതേ ബൂത്തില്‍ 1140ാം നമ്പര്‍ വോട്ടറുമാണ്.
തളിപ്പറമ്പ് മണ്ഡലത്തില്‍ 104ാംബൂത്തില്‍ 716ാം നമ്പറായി വോട്ടര്‍പട്ടികയിലുള്ള ഇ ശ്രുതിക്ക് കല്യാശേരി മണ്ഡലത്തിലും വോട്ടുണ്ട്. പട്ടുവം പഞ്ചായത്ത് കൂത്താട് വാര്‍ഡ് യുഡിഎഫ് അംഗമാണ് ശ്രുതി.

നാറാത്ത് പഞ്ചായത്തിലെ 67ാം ബൂത്തില്‍ ലീഗ് നിയന്ത്രണത്തിലുള്ള ദാറുല്‍ ഹസാനത്ത് കോളേജിന്റെ പേരില്‍ 29 വോട്ടുകളാണ് ചേര്‍ത്തത്. എല്‍ഡിഎഫ് പരാതി നല്‍കിയപ്പോള്‍ റദ്ദാക്കുകയായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News