മൊഴിയെന്ന തരത്തില്‍ എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരംതാഴുന്നത് ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല: പി ശ്രീരാമകൃഷ്ണന്‍

“മൊഴി” എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാരിനും, ബഹു മുഖ്യമന്ത്രിക്കും, സ്‌പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ “മൊഴികൾ” ഉണ്ടാക്കി വ്യക്തി ഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ലെന്നും അതിനെ എല്ലതരത്തിലും നെരിടുമെന്നും പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവർത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്‌ബി പദ്ധതികളെ ആക്രമിക്കുന്നതിൽ ഇത്തരം ഏജൻസികളും പ്രതിപക്ഷവും രാപകൽ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളിൽ ജനങ്ങൾക്ക്‌ താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സർക്കാരിനും ജനപ്രതിനിധികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരു മാർഗ്ഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ ,തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നതെന്നും അത്തരം ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പി ശ്രീമകൃഷ്ണന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍.

സ്പീക്കര്‍ക്കെതിരെ സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ സ്വപ്ന നല്‍കിയ മൊ‍ഴിയെന്ന തരത്തില്‍ മധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയോടാണ് പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. തന്നെക്കൊണ്ട് ചിലര്‍ക്കെതിരെ പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സ്വപ്നയുടെ ശബ്ദ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ മറ്റു കൂട്ടുപ്രതികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം ഈ കേസുകളിലൊന്നും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ എതിരെ യാതൊരു തെ‍ളിവും കൊണ്ടുവരാന്‍ അന്വഷണ ഏജന്‍സികള്‍ക്ക് ക‍ഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here