കലാപത്തിന് പോലും സാധ്യത; തെരഞ്ഞെടുപ്പില്‍ അതീവ ജാഗ്രത അനിവാര്യമെന്ന് ഐ.എന്‍.എല്‍

രാഷ്ട്രീയ മോഹഭംഗം പിടിപെട്ട കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപം ആസൂത്രണം ചെയ്യാന്‍ പോലും മടിക്കില്ലെന്നും അതിനെതിരെ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് അതീവ ജാഗ്രത അനിവാര്യമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടം വളരെ നിര്‍ണായകമാണ്.

ഒരുവിഭാഗം മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സകല കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും കോടതിയിലും പുറത്തും പരാജയപ്പെട്ട സ്ഥിതിക്ക് ഇടതുപക്ഷത്തിന്റെ വിജയം തട്ടിമാറ്റാന്‍ ഇക്കുട്ടര്‍ ശേഷിക്കുന്ന ഏത് മാര്‍ഗവും അവലംബിച്ചുകൂടായ്കയില്ല.

അഞ്ചുവര്‍ഷം കൂടി ഭരണത്തിന് പുറത്തുനില്‍ക്കുക എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും യു.ഡി.എഫ് നേതൃത്വത്തിന് സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ, ബി.ജെ.പിയുമായും മറ്റു വര്‍ഗീയശക്തികളുമായും കൈകോര്‍ത്ത് സാമൂഹിക സംഘര്‍ഷം വളര്‍ത്താനും അതുവഴി വര്‍ഗീയ കലാപത്തിന് സാഹചര്യമൊരുക്കാനും പ്രതിപക്ഷവും സംഘ്പരിവാറും ചേര്‍ന്ന് ആസൂത്രിത നീക്കങ്ങളിലേര്‍പ്പെടുമെന്ന് ഭയപ്പെടേണ്ടതുണ്ട്.

ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സാന്നിധ്യം എരിതീയില്‍ എണ്ണയൊഴിക്കും. വോട്ടര്‍ പട്ടിക, ഭക്ഷ്യകിറ്റ്, സൗജന്യ റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നശീകരണ രാഷ്ട്രീയത്തിന്റെ ഗുരുവായ രമേശ് ചെന്നിത്തലക്ക് നീതിപീഠത്തില്‍നിന്ന് കിട്ടിയ ശക്തമായ പ്രഹരങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയിട്ടുണ്ട്.

കോലീബി സഖ്യം മറ നീക്കി പുറത്തുവന്ന സ്ഥിതിക്ക് ന്യൂനപക്ഷം ഇടതുപക്ഷത്തെ മാത്രമേ പിന്തുണക്കുകയുള്ളൂവെന്ന് ഉറപ്പായതോടെ തീവ്രവര്‍ഗീയ പ്രചാരണത്തിലൂടെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അപൂര്‍മായ രാഷ്ട്രീയ കാലുഷ്യം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അതുകൊണ്ട് ന്യൂപക്ഷങ്ങള്‍ വളരെ കരുതലോടെ നീങ്ങണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here