കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അക്രമത്തെ ന്യായീകരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലായി യു ഡി എഫ്.

ഇതിനിടെ ആക്രമണത്തിനെതിരെ കോതമംഗലത്ത് പ്രതിഷേധം ശക്തമായി. പൗരാവലിയുടെ നേതൃത്വത്തില്‍ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പര്യടന വാഹനത്തിനുള്ളില്‍ അതിക്രമിച്ച് കയറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവത്തെ ന്യായീകരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലായി യു ഡി എഫ് നേതാക്കള്‍. സ്ഥാനാര്‍ത്ഥിയെ ഇരുചക്രവാഹനത്തില്‍ അനുഗമിച്ചിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് പുതിയ ദൃശ്യങ്ങളിലുള്ളത്.

യു ഡി എഫ് അതിക്രമത്തിനെതിരെ കോതമംഗലത്ത് പ്രതിഷേധം ശക്തമാണ്. കോതമംഗലം പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലെ ജനപങ്കാളിത്തം സംഘാടകരെ പോലെ അത്ഭുതപ്പെടുത്തി. രാഷട്രീയത്തിന് അതീതമായി ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. യു ഡി എഫ് നേതാക്കളുടെ അറിവോടെയാണ് അക്രമം നടത്തിയതെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തി ,ഇടതുമുന്നണിയുടെ പര്യടന വാഹനം തടഞ്ഞ് സ്ഥാനാര്‍ത്ഥിയെ അക്രമിച്ചത്. ആന്റണി ജോണ്‍ എം എല്‍ എ യുടെ വസ്ത്രം വലിച്ചു കീറുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
ഇതിനിടെ സംഭവത്തില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സ്ഥാനാര്‍ത്ഥിയെ തന്നെ ആക്രമിച്ച സംഭവമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News