പ്രകടന പത്രിക ജനങ്ങൾക്കു മുൻപിൽ എൽഡിഎഫ് വയ്ക്കുന്ന നവകേരളത്തിൻ്റെ രൂപരേഖ; അത് ഈ നാടിനു നൽകുന്ന ഉറപ്പാണ്: മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് പാകിയ അടിത്തറയുടെ മുകളിൽ നമ്മൾ പുതിയ കേരളം പടുത്തുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കുക എന്നത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന വെറുമൊരു ചടങ്ങല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയമായി ക്രോഡീകരിച്ചതിനു ശേഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക രൂപീകരിച്ചത്.

ഈ പത്രിക ജനങ്ങൾക്കു മുൻപിൽ എൽഡിഎഫ് വയ്ക്കുന്ന നവകേരളത്തിൻ്റെ രൂപരേഖയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കുക എന്നത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന വെറുമൊരു ചടങ്ങല്ല. മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടുമല്ല.

ഈ നാടിനു വേണ്ടി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന വികസനത്തിൻ്റേയും സാമൂഹ്യപുരോഗതിയുടേയും ഉറപ്പാണ് ഓരോ പ്രകടന പത്രികയും. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ 600-ൽ 580 വാഗ്ദാനങ്ങളും നിറവേറ്റിയത് ഞങ്ങൾ എത്രമാത്രം ഗൗരവത്തോടെയാണ് അക്കാര്യത്തെ കാണുന്നത് എന്നതിൻ്റെ തെളിവാണ്.

ഈ തവണത്തെ പ്രകടന പത്രികയിൽ എല്ലാ വിഭാഗം മനുഷ്യരേയും സർവ്വമേഖലകളേയും സ്പർശിച്ചുകൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവികൂടെ കണ്ടുകൊണ്ട് തയ്യാറാക്കിയ 900 വിവിധ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മുതലാളിത്ത സാമ്പത്തിക നയങ്ങളിൽ ഊന്നുന്ന വിപണി കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടുകൾക്ക് ബദലായി, ഇടതുപക്ഷമുയർത്തുന്ന ജനകീയ വികസന മാതൃകയുടെ മാനിഫെസ്റ്റോ കൂടിയാണ് ഈ പ്രകടന പത്രിക.

ഇതിനു വേണ്ടി ഒരു വലിയ മുന്നൊരുക്കം തന്നെ നടത്തിയിരുന്നു.14 ജില്ലകളിൽ പര്യടനം നടത്തുകയും വിവിധ മേഖലകളിലുള്ള ആളുകളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. എല്ലാ മേഖലകളിൽ നിന്നുമുള്ള വിദഗ്ധർ ഉൾപ്പെടെ ഏകദേശം 2000 ആളുകൾ അവരുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കു വച്ചു.

വിദ്യാർഥികൾ, യുവജന-മഹിള-സർവീസ് സംഘടന പ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ, തൊഴിലാളി സംഘടനകൾ, മത സംഘടനകൾ, കർഷകർ, സംരഭകർ, അക്കാദമിക വിദഗ്ധർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഐടി വിദഗ്ധർ, സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നവർ, പ്രവാസികൾ, കലാ സാംസ്കാരിക സിനിമ പ്രവർത്തകർ, കായിക പ്രതിഭകൾ മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരുമായി സംവദിക്കുകയും, അഭിപ്രായ സ്വരൂപണം നടത്തുകയും ചെയ്തു.

നവകേരളത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളും ആരായാൻ കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ നേരിട്ടു ചെന്നു അവരുമായി സംവദിച്ചു.

അന്താരാഷ്ട്ര മേഖലയിലെ വിദഗ്ധരുമായി ആസൂത്രണബോർഡിൻ്റെ നേതൃത്വത്തിൽ നടത്തിയ ‘കേരള ലുക്ക്സ് എഹെഡ്’ എന്ന പരിപാടിയും, എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുവഗവേഷകർ പങ്കെടുത്ത ‘യൂത്ത് സമ്മിറ്റ് ഓൺ ഫ്യൂച്ചർ കേരള’ എന്ന പരിപാടിയും നിരവധി ആശയങ്ങൾ അവതരിപ്പിച്ചു.

ഇത്തരത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശയങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയും ഉൾപ്പെടുത്തിയുമാണ് പ്രകടന പത്രിക രൂപീകരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ പങ്കെടുത്ത പരിപാടികളിൽ നിന്നു ലഭിച്ചവ മാത്രം ക്രോഡീകരിച്ചത് 1636 പേജുകളിലായി 13,088 നിർദ്ദേശങ്ങളാണ്.

അതിനു പുറമേ ഘടക കക്ഷികൾ നൽകിയ നിർദ്ദേശങ്ങളും, വിവിധ സംഘടനകളും, വ്യക്തികളും സമർപ്പിച്ച ആശയങ്ങളും എല്ലാം വിശദമായി പരിശോധിച്ച് ശാസ്ത്രീയമായി ക്രോഡീകരിച്ചതിനു ശേഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക രൂപീകരിച്ചത്.

ഈ പത്രിക ജനങ്ങൾക്കു മുൻപിൽ എൽഡിഎഫ് വയ്ക്കുന്ന നവകേരളത്തിൻ്റെ രൂപരേഖയാണ്. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ നമുക്കുള്ള പ്രചോദനവും മാർഗരേഖയുമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് പാകിയ അടിത്തറയുടെ മുകളിൽ നമ്മൾ പുതിയ കേരളം പടുത്തുയർത്തും. അത് ഈ നാടിനു നൽകുന്ന ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News