തുടർഭരണത്തിന്റെ ചരിത്രാക്ഷരങ്ങളെഴുതാൻ തീരഭൂമിയിലെ മണൽപ്പരപ്പ് സജ്ജം.തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും നേടിയ തിളക്കമാർന്ന വിജയമാണ് എൽഡിഎഫ് ആത്മവിശ്വാസം വർധിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ അരൂരിലടക്കം മികച്ച പ്രചാരണവുമായി മുന്നിലെത്താൻ എൽഡിഎഫിനായി.
കേരളക്കരയുടെ അടിസ്ഥാന സൗകര്യവികസനത്തിന് സാമ്പത്തിക അടിത്തറ പാകിയ ധനമന്ത്രി ടി എം തോമസ് ഐസക്, പുതിയ കാലത്തിന് പുതിയ നിർമാണരീതികൾ ആവിഷ്ക്കകരിച്ച മന്ത്രി ജി സുധാകരൻ, കാര്യക്ഷമതയിലൂടെ ഭക്ഷ്യവകുപ്പിന്റെ കാവൽക്കാരനായ മന്ത്രി പി തിലോത്തമൻ എന്നിവർ എല്ലാ പ്രദേശങ്ങളിലുമെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃത്വമേറ്റെടുത്തത് മുന്നണിക്ക് വലിയ ഉണർവാണ് സമ്മാനിച്ചത്.
എണ്ണയിട്ട യന്ത്രം പോലെയാണ് എൽഡിഎഫ് കുതിപ്പ്. ചിട്ടയായ പ്രചാരണരീതി. വീടുകളിൽ സ്ക്വാഡ്, ഡിജിറ്റൽ പ്രചാരണത്തിലൂടെ യുവജനസംഘങ്ങൾ എല്ലാം എൽഡിഎഫ് മുന്നേറ്റം ഉറപ്പാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വരവോടെ പ്രചാരണം മൂർധന്യത്തിലായി.
അഞ്ച് മഹാ സമ്മേളനങ്ങളിലായി പതിനായിരങ്ങൾ എത്തി. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, സുഭാഷിണി അലി, എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, പ്രഭുൽ പട്ടേൽ, പി സി ചാക്കോ തുടങ്ങിയവരെത്തിയും പ്രചാരണങ്ങൾക്ക് ഉൗർജം പകർന്നു. കനയ്യകുമാർ ശനിയാഴ്ച ജില്ലയിലെത്തും.
മണ്ഡലങ്ങളിൽ വിജയകുതിപ്പ്
റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൽഡിഎഫിനെ ആലപ്പുഴ മണ്ഡലം 2016ൽ വരവേറ്റത്. മൂന്നരപ്പതി റ്റാണ്ടായി നാടിന്റെ ഹൃദയത്തുടിപ്പുകൾ ഏറ്റെടുത്ത പി പി ചിത്തരഞ്ജൻ വിജയപടയോട്ടത്തിൽ തന്നെയാണ്. കഴിഞ്ഞ തവണത്തെ 31,032 എന്ന റെക്കോഡ് ഭൂരിപക്ഷത്തിൽനിന്നാണ് ചുവടുകളുടെ തുടക്കം. തടസങ്ങളില്ലാതെ ആ മുന്നേറ്റം തുടരുന്നു.
അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരന്റെ മുൻകൈയിൽ 2500 കോടിയിലധികം രൂപയുടെ വികസനങ്ങളാണ് നടന്നത്. ഈ നേട്ടങ്ങളുമായാണ് അദ്ദേഹത്തിന്റെ പിൻഗാമിയായെത്തുന്ന എച്ച് സലാമിന്റെ മുന്നേറ്റവും. വിദ്യാർഥിയായിരിക്കെ പൊതുരംഗത്തെത്തിയ സലാം വോട്ടർമാരുടെ മനസിൽ നിറഞ്ഞു. വനിതകളായ സിറ്റിങ് എംഎൽഎമാരുടെ പോരാട്ടം കായംകുളം, അരൂർ മണ്ഡലങ്ങളെ ശ്രദ്ധേയമാക്കുന്നു. വികസനനേട്ടങ്ങൾ എണ്ണിപറഞ്ഞാണ് പ്രതിഭ വിജയപാതയിലുള്ളത്. മണ്ഡലത്തിൽ ആഴത്തിലുറച്ച വേരുകൾ എൽഡിഎഫിന് മുതൽക്കൂട്ടാകുന്നു.അരൂരിലെ ഇടതുകോട്ടയിൽ ഉപതെരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിരുന്നു യുഡിഎഫ് വിജയം. അതിനുപകരം വീട്ടാനുള്ള വാശിയിലാണ് എൽഡിഎഫ്. വ്യക്തിബന്ധങ്ങൾ കൂടി കരുത്താക്കി എൽഡിഎഫിലെ ദെലീമ മുൻനിരയിലെത്തി.
ചേർത്തലയിൽ അനുഭവത്തിന്റെ കരുത്തുമായാണ് എൽഡിഎഫിലെ പി പ്രസാദ് മുന്നണിയെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.രമേശ് ചെന്നിത്തലയ്ക്ക് കടുത്ത മത്സരം സമ്മാനിക്കാൻ ഹരിപ്പാട്ടേക്ക് സാധാരണക്കാരുടെ പ്രതിനിധിയായെത്തിയ ആർ സജിലാലിനായിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുകൂടിയായ ഈ സമരനേതാവിനായി വലിയ യുവനിരയും രംഗത്തുണ്ട്. കോൺഗ്രസ് വിമതനായി നിയാസ് ഭാരതി പത്രിക നൽകിയെങ്കിലും പ്രചാരണത്തിൽ സജീവമാകുന്നതേയുള്ളൂ. കാലങ്ങളായി ബിജെപി–- ചെന്നിത്തല ധാരണയിലാണ് ഇവിടത്തെ കാര്യങ്ങൾ.
ഉപതെരഞ്ഞെടുപ്പിലൂടെ ചെങ്ങന്നൂരിന്റെ പ്രതിനിധിയായി നാട്ടിൽ അലിഞ്ഞിറങ്ങിയ എൽഡിഎഫിലെ സജി ചെറിയാന് വെല്ലുവിളിയാകാൻ എതിരാളികൾക്കായിട്ടില്ല.
പാവപ്പെട്ട ജനതയുടെ പ്രതിനിധിയായി എത്തിയ യുവജനനേതാവ് എം എസ് അരുൺകുമാർ മാവേലിക്കരയുടെ മനംകീഴടക്കിയ മുന്നേറ്റത്തിലാണ്.
കുട്ടനാട്ട് എൽഡിഎഫിലെ തോമസ് കെ തോമസിന് ബലമേകുന്നത് മുൻമന്ത്രി കൂടിയായ സഹോദരൻ തോമസ് ചാണ്ടിയുടെ വികസന പദ്ധതികളാണ്.
ശിഥിലമായി , ഉണരാതെ യുഡിഎഫ്
രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉമ്മൻ ചാണ്ടിയും വന്നുപോയെങ്കിലും യുഡിഎഫ് ക്യാമ്പുകൾ ഉണർന്നില്ല. രമേശ് ചെന്നിത്തലയുടെ ജില്ലയിലെ അനൈക്യം അവർക്ക് തലവേദനയാണ്.
2016ൽ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡിസിസിസി ജനറൽ സെക്രട്ടറി ബൈജു കലാശാല, കെപിസിസിയുടെ സാംസ്കാരിക വിഭാഗം ജനറൽസെക്രട്ടറി പ്രവീൺ ഇറവങ്കര തുടങ്ങിയവർ ഇതിൽപെടുന്നു. ഇവർ കേരള കോൺഗ്രസ് എമ്മിൽ അംഗത്വമെടുത്തു. യുഡിഎഫിൽ കോൺഗ്രസുകാർ മാത്രമാണ് മത്സരരംഗത്ത്. മുഖ്യകക്ഷിയായ മുസ്ലിംലീഗടക്കം അമർഷം ഉള്ളിലൊതുക്കുന്നു.
എൻഡിഎയ്ക്കാകട്ടെ കാര്യമായ ചലനങ്ങളില്ലാത്ത ജില്ല. ചെങ്ങന്നൂരിലാണ് കൂടുതൽ വോട്ട് കിട്ടാറ്. അവിടെപ്പോലും അപ്രസക്ത സ്ഥാനാർഥിയെന്നാണ് അവർക്കിടയിലെ ചർച്ച.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here