മഹാരാഷ്ട്രയിൽ പരക്കെ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് മുംബൈയിൽ അടക്കം പലയിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചു പൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മുംബൈയിൽ പലയിടത്തും വാക്സിൻ സ്റ്റോക്കുകൾ പരിമിതമായിരുന്നു. ഇതോടെയാണ് വാക്സിൻ കേന്ദ്രങ്ങൾ ഒന്നൊന്നായി അടയ്ക്കേണ്ട അവസ്ഥയിലായിരിക്കുന്നത്. ഇക്കാര്യം കുറച്ചു ദിവസം മുൻപ് തന്നെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
‘ കോവിഡ് വാക്സിൻ പരിമിതമായ സ്റ്റോക്കാൻ സംസ്ഥാനത്തുള്ളത്. ഉടൻതന്നെ വാക്സിൻ എത്തിയില്ലെങ്കിൽ എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ നൽകുക എന്ന പരിപാടി നടക്കില്ല. കൂടുതൽ വാക്സിൻ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ് വർധനുമായി കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴി ഇക്കാര്യം സംസാരിച്ചിരുന്നു.’’ – കഴിഞ്ഞ ദിവസം മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.
മഹാരാഷ്ട്രയിൽ ദിവസേന 5 ലക്ഷത്തോളം പേർക്കാണ് കോവിഡ് വാക്സിൻ നൽകി വന്നിരുന്നത്. നിലവിൽ 14 ലക്ഷത്തോളം ഡോസ് വാക്സിനാണ് സംസ്ഥാനത്തുള്ളത്. ഓരോ ആഴ്ചയിലും വേണ്ടത് 40 ലക്ഷത്തോളം ഡോസാണ്.
വാക്സിൻ കിട്ടാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കയാണ്. രാജ്യത്ത് ദിവസേന രോഗം പിടിപെടുന്നവരിൽ 60 ശതമാനത്തോളവും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചതും മഹാരാഷ്ട്രയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here