ലിങ്ക്ഡ്ഇന്നുമായി ബന്ധപ്പെട്ട് 50 കോടി പേരുടെ ഡേറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 53 കോടിയിലധികം പേരുടെ ഡേറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് സംശയനിഴലിലായതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഏറ്റവും പുതിയ ലിങ്ക്ഡ്ഇൻ ഡേറ്റ ചോർച്ച റിപ്പോർട്ട് ചെയ്തതിരിക്കുന്നത് സൈബർ ന്യൂസ് ആണ്. ഏകദേശം 50 കോടി ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളുടെ വിവരങ്ങൾ ഒരു ഹാക്കർ ഫോറത്തിൽ വില്‍പ്പനക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെളിവായി 20 ലക്ഷം പേരുടെ രേഖകളും ഫോറത്തിൽ കൊടുത്തിട്ടുണ്ട്. ഇതില്‍ പേരുകള്‍, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, ജോലിസ്ഥലം തുടങ്ങിയ വിവരങ്ങളുള്ളതായി റിപ്പാര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഫെയ്സ്ബുക്കിന്റെ വിശദീകരണം പോലെ തന്നെ ഡേറ്റ ചോര്‍ന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലിങ്ക്ഡ്ഇൻ.ഡേറ്റ ചോര്‍ച്ചയെപ്പറ്റി അന്വേഷണം നടത്തിയതായി ലിങ്ക്ഡ്ഇന്‍ കമ്പനിയിറക്കിയ പ്രസ്താവനയില്‍ പറയുന്നു. “ചോര്‍ത്തിയെന്ന് അവകാശപ്പെടുന്ന വിവരങ്ങള്‍ മറ്റു പല കമ്പനികളില്‍നിന്നും വെബ്സൈറ്റുകളില്‍നിന്നും സമാഹരിച്ചവയാണ്. ഉപയോക്താക്കളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ല,” പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
”സ്വകാര്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നാണ് ഞങ്ങള്‍ നടത്തിയ വിശകലനത്തില്‍ നിന്ന് മനസിലായത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ലിങ്ക്ഡ്ഇന്‍ നിബന്ധനകള്‍ക്ക് വിരുദ്ധമാണ്,” പ്രസ്താവനയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here