കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി.കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്. ലഹരി മരുന്ന് എത്തിച്ചത് നിശാപാർട്ടിക്ക് വേണ്ടിയും വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനും ആയിരുന്നെന്ന് പ്രതിയുടെ മൊഴി.
ഫറോക്ക് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. പുലർച്ചെ രാമനാട്ടുകര ബസ്റ്റാൻഡിൽ വെച്ച് ഫറോക്ക് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറിനെ പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ വൻ തോതിൽ നിശാപാർട്ടികൾക്കും മറ്റുമായാണ് ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് ഇൻസ്പെക്ടർ കെ.സതീശൻ പറഞ്ഞു .
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. വിദ്യാർത്ഥികൾക്കും സിനിമ ,കായിക മേഖലകളിലേക്കുമാണ് ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്നാണ് വിവരം. മൂന്ന് കോടിയോളം വില വരുന്ന പിടിച്ചെടുത്ത മയക്കു മരുന്ന് പഥാർത്ഥത്തിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here