കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്, കൊവിഡ് വരില്ല ; വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.  ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ടെന്നും കൊവിഡ് വരില്ലെന്നുമാണ് തീരത്ഥ് സിംഗ് റാവത്ത് പറഞ്ഞത്. മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തിരാത്ത് സിംഗ് പറഞ്ഞത്. ഇതോടെ തീരത്ഥ് സിംഗ് റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുകയാണ്.

തീരത്ഥ് സിംഗ് റാവത്തിന്റെ പ്രസ്താവനയ്ക്ക് പുറമേ കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ചര്‍ച്ചയായി.

”നിസാമുദ്ദീന്‍ മര്‍ക്കസ് പോലെയല്ല, ഹരിദ്വാറിലെ കുംഭമേള. മര്‍ക്കസ് അടച്ചിട്ട ഹാളാണ്്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. കൊവിഡ് വ്യാപനമുണ്ടാകില്ല. 16 സ്നാന ഘട്ടുകളുണ്ടിവിടെ. മാത്രമല്ല, മേളയ്ക്ക് എപ്പോഴും ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് വരില്ല.” സമയക്രമം പാലിച്ചാണ് അഖാഡകള്‍ ഘട്ടുകളില്‍ എത്തുന്നതെന്നും മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തിരാത്ത് സിംഗ് പറഞ്ഞു.

എന്നാല്‍, കുംഭമേളയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ചടങ്ങുകള്‍ നടന്നതെന്നതും വിവാദമായി. ഏപ്രില്‍ 10 നും 13 നും ഇടയില്‍ കുംഭമേളയില്‍ പങ്കെടുത്ത 1,086 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ കൃത്യമായ മാസ്‌കോ ശാരീരിക അകലമോ ഇല്ലാതെയാണ് കുംഭമേളയില്‍ ജനം ഒഴുകുന്നത്.

തിങ്കളാഴ്ച (ഏപ്രില്‍ 12) ന് 30 ലക്ഷത്തിലധികം ഭക്തര്‍ രണ്ടാമതായി നടക്കുന്ന വിശുദ്ധ സ്നാന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഹരിദ്വാര്‍, ഡെറാഡൂണ്‍, പൗരി, തെഹ്രി എന്നീ നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമായി 387 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഒത്തുകൂടുന്ന മേളയാണ് ഹരിദ്വാറിലെ കുംഭമേള. നിലവിലെ മൂന്ന് മേളയില്‍ ദിവസേന ഒരു ദശലക്ഷം മുതല്‍ അഞ്ച് ദശലക്ഷം വരെ ആളുകള്‍ എത്തിച്ചേരുമെന്ന് കണക്കാക്കപ്പെടുന്നു. മൊത്തത്തില്‍, മേളയില്‍ 100 മുതല്‍ 150 ദശലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News