തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരിയെ വെട്ടി പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വ‍ഴിത്തിരിവ്

തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ കവർന്ന കേസിൽ വ‍ഴിത്തിരിവ്. സ്വർണവ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. സ്വർണ വ്യാപാരിയായ സമ്പത്തിനെ കേന്ദ്രീകരിച്ചും പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

പള്ളിപ്പുറം ടെക്നോസിറ്റി കവാടത്തിന് മുന്നിലെ ദേശീയപാതയിൽ വച്ചായിരുന്നു കാർ തടഞ്ഞ് സ്വർണവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ച്100 പവൻ കവർന്നത്. കേസിലെ പ്രതികളെ കണ്ടെത്താനായി നടത്തി വന്ന ചോദ്യം ചെയ്യലിലാണ് സ്വർണവ്യാപാരിയുടെ മറ്റൊരു കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയെ കുറിച്ചുള്ള വിവിരം സ്വാർണവ്യാപാരിയായ സമ്പത്ത് പറഞ്ഞത്.

കാറിന്‍റെ മുൻവശത്തെ സീറ്റിനടിയിലെ പ്ളാറ്റ്ഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കി അതിലാണ് 500ന്‍റെയും 2000ത്തിന്‍റെയും നോട്ടുകെട്ടുകളാക്കി തുക സൂക്ഷിച്ചിരുന്നത്. പിടിച്ചുപറി നടന്നയുടനെ സ്വർണ വ്യാപാരിയായ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ച് വരുത്തി 75 ലക്ഷവും കൈമാറിയ ശേഷമാണ് തങ്ങളെ പിടിച്ചുപറിച്ച കാര്യം മംഗലപുരം പൊലീസിനെ അറിയിക്കുന്നത്.

എന്നാൽ 75 ലക്ഷം കാറിൽ ഉണ്ടായിരുന്നതും അവ ബന്ധുവിന് കൈമാറിയ വിവരവും ആദ്യം സമ്പത്ത് പൊലീസിനെ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

പള്ളിപ്പുറത്ത് വച്ച് പിടിച്ചുപറി നടന്ന ഉടൻ തന്നെ അക്രമികളുടെ വെട്ടേറ്റിട്ട് പോലും സമ്പത്ത് കരുനാഗപള്ളിയിലുള്ള ഒരു ജൂവലറിക്കാരനെയടക്കം ഫോണിൽ ബന്ധുപ്പെടുകയും കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചു വരുത്തി തുക മറ്റൊരു വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവ നടന്നയുടനെ വിളിപാടകലെ പൊലീസ് ഉണ്ടായിട്ടും എന്തുകൊണ്ട് വെട്ടേറ്റ സമ്പത്ത് നിരവധിപേരെ ഫോണിൽ ബന്ധപ്പെട്ടു എന്നതും പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യ ചെയ്യലിലാണ് കാറിൽ നിന്ന് രൂപ മാറ്റിയ കാര്യം പുറത്തായത്. അതേസമയം പിടിച്ചുപറി കേസിൽ ഇതുവരെ അഞ്ചുപ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News