കൊവിഡ് വ്യാപനം ശക്തമായ ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. വാരാന്ത്യ നിരോധനാജ്ഞ കർശനമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്.
ഏപ്രിൽ 17മുതൽ കർഫ്യു നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. വെളളിയാഴ്‌ച രാത്രി 10ന് ആരംഭിക്കുന്ന കർഫ്യൂ തിങ്കളാഴ്‌ച പുലർച്ചെ 6 മണിവരെ നീളും. നിരോധനാജ്ഞ നിലവിലുളളപ്പോൾ അവശ്യ സർവീസുകളെ മാത്രമേ അനുവദിക്കൂ. അന്തർസംസ്ഥാന സർവീസുകളും നടത്താം.
ചന്തകൾ, മാളുകൾ, സ്‌പാ, ജിമ്മുകൾ,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്‌ക്കും. എന്നാൽ സിനിമാ തീയേറ്ററുകളിൽ ആകെ സീറ്റുകളുടെ 30 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മരുന്നുകൾ പൂഴ്‌ത്തിവയ്‌ക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞില്ലെങ്കിൽ വാരാന്ത്യ കർഫ്യൂ നീട്ടിയേക്കും.
കൊവിഡ് പ്രതിരോധ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ നടപ്പാക്കേണ്ട തീരുമാനങ്ങൾ അറിയിക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here