സംസ്ഥാനത്ത് ഇന്നും നാളെയുമായി മാസ് കൊവിഡ് പരിശോധന. രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരെ പരമാവധി പരിശോധിക്കും.
ഹൈറിസ്‌ക് ആളുകളെ കണ്ടെത്തിയും പരിശോധിക്കും.
സംസ്ഥാനത്ത് കൊവിഡ് രോഗബാധ തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പരമാവധി രോഗബാധിതരെ കണ്ടെത്താനായി മാസ് പരിശോധന നടത്തുന്നത്. കൂടുതൽ രോഗികളെ കണ്ടെത്തുന്നതിനൊപ്പം ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി രോഗ വ്യാപനം വലിയ തോതിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനിച്ചത്.
വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങളാണ് ഇതിനായി എല്ലാ ജില്ലകളിലും ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തിയും പരിശോധന നടത്തും.
ഉയര്‍ന്ന തോതില്‍ രോഗ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ കൂടി ഉപയോഗപ്പെടുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here