ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍ പരിശീലനം ലഭിക്കുന്നത് ശാഖകളില്‍ നിന്ന്; അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെ വെള്ളപൂശാനുള്ള ശ്രമം മാപ്പര്‍ഹിക്കുന്നില്ലെന്ന് തോമസ് ഐസക്

വളളിക്കുന്നത്ത് പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍ പരിശീലനം സിദ്ധിച്ചവര്‍ക്കേ കഴിയൂ. അത്തരത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത കൊലപാതകി കൊടുംക്രിമിനലുമാവണം. ഈ രണ്ടു പരിശീലനവും ശാഖകളില്‍ നിന്നാണ് ലഭിക്കുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളികള്‍ നടത്തുന്ന കൊലപാതകങ്ങളെ ഒരിക്കലും സംഘര്‍ഷത്തിന്റെയും വാക്കുതര്‍ക്കത്തിന്റെയും പട്ടികയില്‍പ്പെടുത്തി ലഘൂകരിക്കാനാവില്ല. അതെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരിക്കും. അതുകൊണ്ട്, ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പര്‍ഹിക്കുന്നില്ലെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊലക്കത്തി പിടിച്ചു വാങ്ങാനും ആര്‍എസ്‌എസിനെ നിലയ്ക്കു നിര്‍ത്താനും കഴിവുള്ള പ്രസ്ഥാനം തന്നെയാണ് സിപിഐഎം. സഖാക്കള്‍ ജീവനും ചോരയും കൊടുത്ത് ആര്‍എസ്‌എസിനെ ആ പാഠം പഠിപ്പിച്ച സംസ്ഥാനമാണ് കേരളം. അവരുടെ ആയുധത്തിനോ കൈക്കരുത്തിനോ അക്രമഭീഷണിയ്ക്കോ മുമ്ബില്‍ തലകുനിച്ച ചരിത്രം സിപിഐഎമ്മിനില്ല.

വള്ളിക്കുന്നിലെ രക്തസാക്ഷിയും അഭിമന്യുവാണ്. മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ തീവ്രവാദികളാണെങ്കില്‍ വള്ളിക്കുന്നിലെ കൊലപാതകികള്‍ ആര്‍എസ്‌എസ് തീവ്രവാദികളാണ്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ഇവരെ ചെറുക്കുന്ന സിപിഐ(എം) ആണ് ഇരുവരുടെയും ബദ്ധശത്രു.

ആരാധനാലയങ്ങളെപ്പോലും കൊലക്കളങ്ങളാക്കുന്ന ആര്‍എസ്‌എസിന്റെ ക്രിമിനല്‍ രാഷ്ട്രീയം കേരളത്തില്‍ അവസാനിച്ചേ മതിയാകൂ. ജനങ്ങളുടെ ശക്തിയ്ക്കു മുന്നില്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങേണ്ടി വരും. അനേകം തവണ കേരളത്തില്‍ ആര്‍എസ്‌എസ് അക്കാര്യം അനുഭവത്തിലൂടെ പഠിച്ചിട്ടുണ്ട്.

ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍ പരിശീലനം സിദ്ധിച്ചവര്‍ക്കേ കഴിയൂ. അത്തരത്തില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത കൊലപാതകി കൊടുംക്രിമിനലുമാവണം. ഈ രണ്ടു പരിശീലനവും ശാഖകളില്‍ നിന്നാണ് ലഭിക്കുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളികള്‍ നടത്തുന്ന കൊലപാതകങ്ങളെ ഒരിക്കലും സംഘര്‍ഷത്തിന്റെയും വാക്കുതര്‍ക്കത്തിന്റെയും പട്ടികയില്‍പ്പെടുത്തി ലഘൂകരിക്കാനാവില്ല. അതെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരിക്കും. അതുകൊണ്ട്, ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍എസ്‌എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പര്‍ഹിക്കുന്നില്ല.

എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി മടങ്ങുമ്ബോഴാണ് വര്‍ഷങ്ങള്‍ക്കു മുമ്ബ് സഖാവ് കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്‌എസുകാര്‍ ആക്രമിച്ചത്. അന്ന് സഖാവിന് മാരകമായി പരിക്കേറ്റിരുന്നു. സ്കൂള്‍ കുട്ടികളെപ്പോലും വെറുതേ വിടാത്ത ആര്‍എസ്‌എസിന്റെ ക്രൂരത ഇതാദ്യമായല്ല കേരളം കാണുന്നത്. ചിത്രത്തില്‍ മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം. എത്ര ഹൃദയഭേദകം.

നാടാകെ രോഷത്തിലാണ്. യാതൊരു സംഘര്‍ഷവും നിലനില്‍ക്കാത്ത പ്രദേശത്ത്, ഒരു സ്കൂള്‍ കുട്ടിയെ ഹീനമായി കൊല ചെയ്ത സംഭവത്തില്‍ ഉണ്ടാകുന്ന രോഷം സ്വാഭാവികമായും ആളിപ്പടരും. പാര്‍ടി ബന്ധുക്കളും സഖാക്കളും ഇക്കാര്യത്തില്‍ മാതൃകാപരമായ ആത്മസംയമനമാണ് പാലിക്കുന്നത്. പക്ഷേ, അവര്‍ക്ക് നീതി ലഭിക്കണം. അതിന് കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റു ചെയ്യുകയും കടുത്ത ശിക്ഷ ഉറപ്പു വരുത്തുകയും വേണം.

സഖാവ് അഭിമന്യുവിന് ലാല്‍സലാം. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിലും രോഷത്തിലും പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News