ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജന്‍സിയായ ഇ ഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ ഇ ഡിയുടെ പ്രധാന വാദം.

എന്നാല്‍ ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണമെന്നും
ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളിൽ സമ്മർദ്ദം ചെലുത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ കേസ് എടുത്തത്. എന്നാൽ സമാനസ്വഭാവമുള്ള കേസുകളില്‍ രണ്ട് എഫ് ഐ ആറുകള്‍ നിലനില്‍ക്കില്ലെന്നും
കേസുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഇ ഡി ആരോപിച്ചിരുന്നു. ഇതെത്തുടര്‍ന്ന്
ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രാരംഭദശയിലുള്ള അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും
ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തത്. രണ്ടും വ്യത്യസ്ത
സംഭവങ്ങളായതിനാല്‍ രണ്ട് എഫ് ഐ ഐര്‍ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വാദിച്ചു.

കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണം. ഇ ഡി ക്കെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ അത് ഗുരുതരമാണ്. ഈ
രാജ്യത്തെ ഒരു പൗരനും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. ഒരു കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ ഒരു വ്യക്തിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഇ ഡി യ്ക്ക് അവകാശമില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇഡിയുടെ ഹര്‍ജികളില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. അതേ സമയം സ്വപ്ന സുരേഷിനെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി
ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖ പുറത്തുവന്ന സാഹചര്യത്തില്‍ ഇതിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാന്‍
ഒരുങ്ങുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്‍റെ നീക്കത്തെ ഇ ഡി കോടതിയില്‍ എതിര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News