അഭിമന്യുവിന്റെ മൃതദേഹം സംസ്‌കരിച്ചു; വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി സജയ്ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു. അതിനിടെ അഭിമന്യുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ്ജിത്ത് കീഴടങ്ങിയത്. സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്നാണ് സൂചന. മുഖ്യപ്രതി സജയ് ജിത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി കേസില്‍ നിര്‍ണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News