ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും

ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും. ഇന്ന് വൈകീട്ട് 7.30ന് മുംബൈയിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത മുന്നൊരുക്കങ്ങളായി വന്ന ധോണിയും കൂട്ടരും തോറ്റു കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്റെ പിന്‍ഗാമിയെന്ന് അറിയപ്പെടുന്ന റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു ധോണിയുടെ ചെന്നൈ ടീമിന്റെ തോല്‍വി. 189 റണ്‍സ് എന്ന വമ്ബന്‍ വിജയലക്ഷ്യം ഡല്‍ഹിയുടെ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു.

ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുമ്ബോള്‍ കഴിഞ്ഞ മത്സരത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ആയിരിക്കും പഞ്ചാബ് ശ്രമിക്കുക. ആദ്യ മത്സരത്തില്‍ രാജാസ്ഥനെതിരെ സഞ്ജുവിന്റെ കയ്യില്‍ നിന്നും പഞ്ചാബ് അവസാന പന്തില്‍ തട്ടിപ്പറിച്ചെടുക്കുകയാണ് ചെയ്തത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ മികവില്‍ വിജയത്തിന് വെറും നാല് റണ്‍സ് അകലെയാണ് വീണത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ വമ്ബന്‍ സ്‌കോറുകള്‍ കെട്ടിപ്പടുത്തിട്ടും ബൗളര്‍മാര്‍ പിശുക്ക് കാണിക്കാതെ റണ്‍സ് വഴങ്ങുന്നത് പഞ്ചാബിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ദീപക് ഹൂഡ, കെ എല്‍ രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്ങ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്നാല്‍ മെരിടെത്തും, ജൈ റിച്ചാര്‍ഡ്സനും രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു.

കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ നന്നേ പരാജയമായിരുന്ന ധോണി ഇത്തവണ ആദ്യ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഡല്‍ഹിക്കെതിരെ അതിവേഗ പേസര്‍മാരില്ലാത്തത് വലിയ സി എസ് കെയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കളിക്കാന്‍ സാധിക്കുന്ന താരത്തിലാണ് സി എസ് കെ ടീം ഇപ്പോഴുള്ളത്. പഞ്ചാബിനെതിരെ രണ്ട് അപകടകാരിയായ ബാറ്റ്സ്മാന്‍മാരെ തടയുകയാവും ധോണിക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്ന കാര്യം. കെ എല്‍ രാഹുലും ക്രിസ് ഗെയിലും ടൂര്‍ണമെന്റിലെ ഏറ്റവും അപകടം പിടിച്ച താരങ്ങളാണ്. ഗെയിലും രാഹുലും ഒറ്റയ്ക്ക് മത്സരത്തെ കൊണ്ടുപോകാന്‍ ശേഷിയുള്ളവരാണ്.

24 മത്സരങ്ങളില്‍ ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 തവണ വിജയം നേടിയത് സി എസ് കെയാണ്. 9 തവണ മാത്രമാണ് പഞ്ചാബിന് വിജയം നേടാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News