കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കും: ശൈലജ ടീച്ചര്‍

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്.

കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കര്‍വ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മുറിയില്‍ തന്നെ ടോയിലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതാണ്.

ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുന്നതാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ കൃത്യമായ പ്ലാനോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിരന്തരം കാര്യങ്ങള്‍ വിലയിരുത്തി വരുന്നു.

കൃത്യമായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് വീണ്ടും രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. തൃശൂര്‍ പൂരം ആകെ നിഷേധിക്കാനാവില്ല. തൃശൂര്‍ പൂരത്തിന് കോവഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here