ബ്രിട്ടാസിന് ചേരുന്ന നല്ല വിശേഷണം അജാതശത്രു എന്നതാണ്:സ്വാമി സന്ദീപാനന്ദ ഗിരി

സൌഹൃദത്തിന് വലിയ മൂല്യം നൽകുന്ന ബ്രിട്ടാസ് ജാതി മത രാഷ്ട്രീയത്തിന് അതീതമായി സ്നേഹത്തിന്റെ നൂലിൽ അതു കാത്തു സൂക്ഷിക്കുന്നു.ബ്രിട്ടാസിന് ചേരുന്ന നല്ല വിശേഷണം അജാതശത്രു എന്നതാണ്.ഒരിക്കൽ ഈ മനുഷ്യനെ പരിചയപ്പെട്ടാൽ മറിച്ചൊരു അഭിപ്രായം ആരും പറയുമെന്ന് തോന്നുന്നില്ല.

മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തനത്തിന്റെ സുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോൺ ബ്രിട്ടാസ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്.എത്രോയോ തവണ പാർലമെന്റിന്റെ പ്രസ് ഗ്യാലറികളിലിരുന്ന് രാജ്യസഭയുടെയും ലോക്സഭയുടെയും നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഈ മാധ്യമപ്രവർത്തകൻ .ബ്രിട്ടാസിന്റെ രാജ്യസഭാ പ്രവേശനത്തെ അഭിനന്ദിച്ച് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞത് “ഡൽഹി രാഷ്ട്രീയത്തിന്റെ അകത്തളം ബ്രിട്ടാസിന് പുതിയതാവാൻ വഴിയില്ല.മലയാളികൾക്ക് മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനിക്കാനുള്ള വക തീർച്ചയായും ബ്രിട്ടാസിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം” എന്നാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം

വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലേക്കുള്ള ഒരു വിമാനയാത്രയിൽ വെച്ചാണ് ജോൺബ്രിട്ടാസിനെ നേരിൽ പരിചയപ്പെടുന്നത്.അന്നത്തെ കേന്ദ്രപ്രതിരോധ മന്ത്രി ശ്രീ.എ.കെ ആന്റണിയും തൊട്ടുമുന്നിലെ സീറ്റിൽ ഉണ്ടായിരുന്നു.ഡെൽഹി എത്തുന്നതുവരെ ആന്റണി ഒഴികെ ഞങ്ങൾ കുറച്ചുപേർ ജെ.ബി ജംങ്ഷനിൽ ഇരുന്ന് വർത്തമാന രാഷ്ട്രീയവും തമാശകളുമായി നാലരമണിക്കൂർ ഐൻസ്റ്റീൻ പറഞ്ഞതുപോലെ മണിക്കൂറുകൾ നിമിഷങ്ങളായി അനുഭവപ്പെടുന്ന അവസ്ഥയിലൂടെ കടന്നു പോയി.നാൽപ്പതുമിനുട്ട്കൊണ്ട് ഡൽഹിയിലെത്തിയതുപോലെ തോന്നി.ഫ്ളൈറ്റ് ലാൻഡ് ചെയ്ത് സീറ്റ്ബെൽട്ട് അഴിച്ച് എഴുന്നേറ്റ ആന്റണി ചില കമന്റുകൾ പറഞ്ഞപ്പോഴാണ് ആന്റണി ഉറങ്ങുകയായിരുന്നില്ല നിശബ്ദനായി ചർച്ചയിൽ സജീവമായിരുന്നെന്ന് അറിഞ്ഞത്!
സൌഹൃദത്തിന് വലിയ മൂല്യം നൽകുന്ന ബ്രിട്ടാസ് ജാതി മത രാഷ്ട്രീയത്തിന് അതീതമായി സ്നേഹത്തിന്റെ നൂലിൽ അതു കാത്തു സൂക്ഷിക്കുന്നു.ബ്രിട്ടാസിന് ചേരുന്ന നല്ല വിശേഷണം അജാതശത്രു എന്നതാണ്.ഒരിക്കൽ ഈ മനുഷ്യനെ പരിചയപ്പെട്ടാൽ മറിച്ചൊരു അഭിപ്രായം ആരും പറയുമെന്ന് തോന്നുന്നില്ല.
“ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക് “എന്ന വാർത്ത അതിയായ സന്തോഷത്തോടെയാണ് കേട്ടത്. സന്തോഷം ബ്രിട്ടാസിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
തന്റെ മാധ്യമപ്രവർത്തനത്തിന്റെ നല്ലൊരുഭാഗം ഡൽഹിയിലായിരുന്നതുകൊണ്ട് ഡൽഹി രാഷ്ട്രീയത്തിന്റെ അകത്തളം ബ്രിട്ടാസിന് പുതിയതാവാൻ വഴിയില്ല.മലയാളികൾക്ക് മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനിക്കാനുള്ള വക തീർച്ചയായും ബ്രിട്ടാസിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇൻവെസ്റ്റിഗേഷൻ ജർണലിസത്തിൽ അരുൺ ഷൂറി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് കാണുന്നത് ബ്രിട്ടാസിനെയാണ്.ജേർണലിസ്റ്റുകൾക്ക് ബ്രിട്ടാസ് നല്ലൊരു പാഠപുസ്തകമായിരിക്കും.രാജ്യസഭയെ ബ്രിട്ടാസ് JB Junction ആക്കി മാറ്റും ഉറപ്പാണ്.
രാജ്യസഭയിൽ ഏവരുടേയും പ്രിയ സഖാവ് കൈയ്യിലൊരു പേനയും പിടിച്ച് നിവർന്ന് നിന്ന് ഹിന്ദിയിലും ഇംഗ്ളീഷിലും ഇന്ത്യയുടെ ഭൂതവും ഭാവിയും വർത്തമാനകാലവും പറയുന്നത് കാണാനായി കാത്തിരിക്കുന്നു.
പ്രിയ സുഹൃത്ത് ജോൺ ബ്രിട്ടാസിന് വിജയാശംസകൾ നേരുന്നു.
ഒപ്പം ബ്രിട്ടാസിനെപ്പോലുള്ളവരെ തിരഞ്ഞെടുത്ത് രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ച ഇടതുപക്ഷ മുന്നണിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here