രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 67,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 24375 പേർക്ക് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിൽ, രാജ്യത്തെ വാക്‌സിൻ ക്ഷാമവും ഓക്സിജൻ ക്ഷാമവും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 67,123 പേർക്ക് പുതുതായി കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തു. 419 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ 24,375 പേർക്കും മധ്യപ്രദേശിൽ 11,269 പേർക്കും,കർണാടകയിൽ 17,489 പേർക്കും രോഗം സ്ഥിതീകരിച്ചു.
ദില്ലിയിൽ
കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഐസിയു വാർഡുകളുടെ ക്ഷാമവും ഓക്സിജൻ ക്ഷാമവും രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ദില്ലിക്ക് പുറമേ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളും ഓക്സിജൻ ക്ഷാമം ചൂടിക്കാട്ടി രംഗത്ത് വന്നിരുന്നു.
മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ശ്രമം നടത്തിയില്ലെന്ന മഹാരാഷ്ട്ര ന്യുനപക്ഷ വകുപ്പ് മന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് ഹർഷവർദ്ധൻ നിലപാട് വ്യക്തമാക്കിയത്.
പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമം, മരുന്ന് ക്ഷാമം, വാക്‌സിൻ ക്ഷാമം എന്നിവ പരിഹരിക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി പോരാടണമെന്നും മോദി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here