വയനാട് ഡബ്ല്യു എം ഒ കോളേജിലെ മുപ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോളേജിൽ ഇന്ന് ആന്റിജൻ പരിശോധന നടത്തിയിരുന്നു. വിദ്യാർത്ഥികളിൽ കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനം.
അതേസമയം സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. രണ്ട് ദിവസത്തിനിടെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് കേസുകൾ കുത്തനെ ഉയരാൻ സാധ്യത. രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കൂടുതൽ ചികിത്സാ കേന്ദ്രങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചു.
കൂട്ട പരിശോധനയുടെ ഭാഗമായി രണ്ട് ദിവസം കൊണ്ട് 300971 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്.
പരിശോധനകളില്‍ കൂടുതലും ആര്‍ടിപിസിആര്‍ ആയതിനാല്‍ ഫലം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരും. ഇന്നും നാളെയുമായി കൂടുതൽ പരിശോധന ഫലം പുറത്തുവരുമ്പോൾ രോഗികളുടെ എണ്ണവും ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തൽ.
ലഭ്യമായ വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ 39 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാൻ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും സർക്കാർ ഉറപ്പാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ജില്ലാ കളക്ടർ വിളിച്ച സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുന്ന കാര്യം ചർച്ച ചെയ്തു. കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനയും ശക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here