മുഖ്യമന്ത്രിയും ഡോക്ടര്‍മാരും ചേര്‍ന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്തു കൂട്ടിയത്, അതും നാട്ടില്‍ കോവിഡ് പടര്‍ത്താന്‍ വേണ്ടി; മുഖ്യമന്ത്രിയെ ചികിത്സിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍ ഷമീര്‍

കൊവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വികെയുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കേട്ടു കേള്‍വിവെച്ച് പരുക്കനായിരുന്നു മുഖ്യമന്ത്രി. ദേഷ്യക്കാരന്‍. ദേഷ്യം വന്നാല്‍ വഴക്ക് പറയാന്‍ മടിക്കാത്തവന്‍.

ഒരല്പം ഭയം ഇല്ലാതിരുന്നില്ല. പക്ഷേ കറങ്ങി തിരിഞ്ഞു നില്‍ക്കുന്ന ഡ്യൂട്ടിയുടെ മിഴിമുന നമ്മുടെ നേരെ ആണെന്ന് ആദ്യമേ മനസ്സിലായി. സ്വീകരിച്ചു.

മുഖ്യന്റെ കോവിഡ് ഏറ്റവും നേരത്തേ മിനി സ്‌ക്രീനില്‍ എത്തിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ മുന്നില്‍ ക്യാമറകള്‍ നേരത്തേ നിലയുറച്ചു.

മെഡിക്കല്‍ കോളേജിലെ എല്ലാ വലിയ ഡോക്ടര്‍മാരും സംഭവ സ്ഥലത്തെത്തി.

ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. ഫുള്‍ പി പി ഇ ഒന്നും അല്ലെങ്കിലും എന്നത്തേക്കാളും കൂടുതല്‍ വിയര്‍ത്തു .

എല്ലാം കൃത്യമായിരിക്കണം. ഒന്നും പിഴക്കരുത്…. ഇങ്ങനെ പോകുന്നു ഡോക്ടറിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

വളരെ യാദൃശ്ചികമായാണ് മുഖ്യമന്ത്രി കോവിഡ് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അന്നത്തെ മെഡിക്കല്‍ ഓഫീസര്‍ ആയി ഡ്യൂട്ടി കിട്ടുന്നത്. കോവിഡ് ഡ്യൂട്ടികളെ പേടിക്കുന്ന കാലം പണ്ടേ കഴിഞ്ഞു. അത്ര കാലമായില്ലേ വൈറസിനോടൊപ്പമുള്ള സഹവാസം തുടങ്ങിയിട്ട്.

കോവിഡ് വൈറസിന്റെ കരസ്പര്‍ശം ഏറ്റ നൂറു കണക്കിന് ആളുകളെ കണ്ടു കഴിഞ്ഞു. അതില്‍ കോവിഡ് വെറുതേ തലോടി വിട്ടവര്‍, തിരിച്ചു വരാന്‍ കഴിയാത്ത തരത്തില്‍ പ്രഹരം ഏറ്റവര്‍, വൈറസിനെ ശരീരത്തില്‍ നിന്ന് കുടിയിറക്കാന്‍ മാസങ്ങളോളം കാത്തു നില്‍ക്കേണ്ടി വന്നവര്‍ അങ്ങനെ പല പല വിഭാഗക്കാരെയും കണ്ടു. പക്ഷേ ഇതു അങ്ങനെയൊന്നും അല്ല സ്ഥിതി. കോവിഡ് മാത്രമല്ല വരുന്നത്. മുഖ്യമന്ത്രി കൂടിയാണ്.

കേട്ടു കേള്‍വി വെച്ച് പരുക്കന്‍. ദേഷ്യക്കാരന്‍. ദേഷ്യം വന്നാല്‍ വഴക്ക് പറയാന്‍ മടിക്കാത്തവന്‍. ഒരല്പം ഭയം ഇല്ലാതിരുന്നില്ല. പക്ഷേ കറങ്ങി തിരിഞ്ഞു നില്‍ക്കുന്ന ഡ്യൂട്ടിയുടെ മിഴിമുന നമ്മുടെ നേരെ ആണെന്ന് ആദ്യമേ മനസ്സിലായി. സ്വീകരിച്ചു.

മുഖ്യന്റെ കോവിഡ് ഏറ്റവും നേരത്തേ മിനി സ്‌ക്രീനില്‍ എത്തിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ മുന്നില്‍ ക്യാമറകള്‍ നേരത്തേ നിലയുറച്ചു. മെഡിക്കല്‍ കോളേജിലെ എല്ലാ വലിയ ഡോക്ടര്‍മാരും സംഭവ സ്ഥലത്തെത്തി. കോവിഡ് രോഗിയെ ചികില്‍സിക്കുന്ന വേഷമിട്ട് ഞാനും ഗായത്രിയും ബെന്നിയും ഐസൊലേഷന്‍ വാര്‍ഡിന്റെ ഗേറ്റില്‍ കാത്തു നിന്നു.

പ്രിന്‍സിപ്പലും സുപ്രണ്ടും മെഡിസിന്‍ എച് ഓ ഡി യും മാറി മാറി നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. ഫുള്‍ പി പി ഇ ഒന്നും അല്ലെങ്കിലും എന്നത്തേക്കാളും കൂടുതല്‍ വിയര്‍ത്തു . എല്ലാം കൃത്യമായിരിക്കണം. ഒന്നും പിഴക്കരുത്.

മുഖ്യമന്ത്രി വണ്ടിയില്‍ നിന്നിറങ്ങി നേരെ ഐസൊലേഷനിലേക്ക് നടന്നു. റെഡിയാക്കി വെച്ച വീല്‍ ചെയര്‍ അദ്ദേഹത്തിന്റെ നേരെ നീങ്ങി. ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞു അദ്ദേഹം ഞങ്ങളുടെ കൂടെ അകത്തേക്ക് നടന്നു.

‘ഇവിടെ ഇരുന്നു ഒന്ന് നോക്കിയ ശേഷം നമുക്ക് റൂമിലേക്ക് പോയാലോ?’
പേ വാര്‍ഡിലെ ഒരു സാധാരണ റൂം കാണിച്ച് അദ്ദേഹത്തോട് ചോദിച്ചു.
‘ആയിക്കോട്ടെ’
ആദ്യത്തെ മറുപടി. പിന്നീട് നിരവധി തവണ ഇതേ മറുപടി തന്നെ കേട്ടു. ഓരോ നിര്‍ദ്ദേശം മുന്നിലേക്ക് വെക്കുമ്പോഴും
‘ആയ്‌ക്കോട്ടെ’ കള്‍ തന്നെ ആയിരുന്നു തിരിച്ച്.
ആ റൂമില്‍ ഇരുന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഓക്‌സിജന്‍ ലെവല്‍ കുഴപ്പമില്ല, ശ്വാസം മുട്ടും ഇല്ല.

ലാബിലേക്ക് വിടാനുള്ള രക്തം ടെക്നിഷ്യന്‍മാര്‍ എടുത്തു. അപ്പോള്‍ റൂമിലെ ചികിത്സ മതിയാവും. അദ്ദേഹത്തിനു വേണ്ടി കണ്ട റൂം മുകളിലത്തെ നിലയിലാണ്.
വീണ്ടും വീല്‍ ചെയര്‍ വന്നു, അതും നിരസിച്ചു. നടന്നു തന്നെ റൂമില്‍ എത്തി. തൊട്ടടുത്ത റൂമില്‍ ഞങ്ങള്‍ ഡ്യൂട്ടി എടുക്കുന്നവരും.

ഒന്ന് രണ്ടു തവണ സുഖവിവരം അന്വേഷിക്കാന്‍ റൂമില്‍ പോയി. എക്‌സ് റേയും ഇസിജി യും എടുക്കാന്‍ അതിന്റെ ആളുകള്‍ വന്നു. ശല്യം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. ഓരോ തവണയും കൈ കൂപ്പി സ്വീകരിച്ചു.

ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോള്‍ ഇനിയും വന്ന് ബുദ്ധിമുട്ടിക്കുന്നില്ലെന്നും ആ തൊട്ടടുത്ത മുറിയില്‍ ഉണ്ടാകുമെന്നും പറഞ്ഞു പിരിഞ്ഞു. മെഡിക്കല്‍ കോളേജിന്റെ തനതായ പ്രാരാബ്ദങ്ങള്‍ പലതും റൂമിലെ സൗകര്യങ്ങളില്‍ ഉണ്ടായി. ഇതൊന്നും പരിശോധിച്ച് ഉറപ്പു വരുത്താനുള്ള സാവകാശം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. അറിയിപ്പും വരവും എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ.

രാവിലെ 6.30 ന് വീണ്ടും പരിശോധനാ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ സ്റ്റെപ് തന്നെ പിഴച്ചു. രാവിലത്തെ ഷുഗറിന് വേണ്ടി രക്തം എടുക്കാനുള്ള നഴ്‌സിന്റെ കുത്ത് പരാജയപ്പെട്ടു. ആള് പരിചയ സമ്പന്നയാണെങ്കിലും കൈ വിറച്ചു.

‘ഡോക്ടര്‍ജീ, കുത്തിയിട്ട് ബ്ലഡ് കിട്ടിയില്ല’
വളരെ വിഷമത്തോടെ അറിയിച്ചു.

ഇനി ആ റൂമില്‍ കയറണം. ഒരു രക്ത സാംപിള്‍ കൂടി എടുക്കാനുള്ള ആവശ്യം അറിയിക്കണം. നല്ല ടാസ്‌കു തന്നെയാണല്ലോ സിസ്റ്റര്‍ജി രാവിലെ തന്നത്. അതിന്റെ കൂടെ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ രാത്രി അനുഭവിച്ചിട്ടുണ്ടാകും? മെഡിക്കല്‍ കോളേജിന്റെ തനതായവ – കൊതുക് ? മുറിയിലെ മറ്റു അസൗകര്യങ്ങള്‍? അതിന്റെ മൂഡ് ഓഫ് വേറെ കാണുമോ? ശ്രദ്ധയില്‍ പെട്ട പ്രശ്‌നങ്ങളുടെ എല്ലാം കൂടി നടപടി ഉണ്ടാകുമോ?
‘കടക്ക് പുറത്ത്’

റൂമിലേക്ക് നടക്കുമ്പോള്‍ ഒറ്റ പ്രതീക്ഷയേ ഉണ്ടായുള്ളൂ. ഇന്ന് ഞാന്‍ വാങ്ങിക്കും. അതാണല്ലോ പതിവ്. സര്‍വ്വ ധൈര്യവും സംഘടിപ്പിച്ച് കയറി. അപ്പോള്‍ ഹൃദയമിടിപ്പ് മിനുട്ടില്‍ 120, രോഗിയുടെ അല്ല, ഡോക്ടറുടെ!
‘സര്‍ , ഷുഗര്‍ നോക്കാന്‍ വിരല്‍ ഒന്ന് പ്രിക്ക് ചെയ്താലോ?’
‘ഓ ആയ്‌ക്കോട്ടെ’
‘ രാത്രി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ ?’
‘ ഒന്നുമില്ല, നന്നായി ഉറങ്ങി’
ശേഷം ബാക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കി. എല്ലാത്തിനും പൂര്‍ണ്ണസമ്മതം. പരാതി പരിഭവങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞിറങ്ങുമ്പോള്‍ കൈകൂപ്പി.
അപ്പോ കടക്ക് പുറത്തില്ലേ!

അതിനു ശേഷം പല തവണ കണ്ടു. എപ്പോഴും ഒരേ സ്വീകരണം. റൂമിലേക്ക് കയറുമ്പോള്‍ മാസ്‌കില്ലെങ്കില്‍ പെട്ടെന്നു തന്നെ എടുത്തു വെക്കും. ഇറങ്ങുമ്പോള്‍ യാത്ര പറയും. ഒടുവില്‍ യാത്ര പറയുമ്പോഴും കണ്ടു. സി എം വളരെ ഹാപ്പി. ചികിത്സിച്ച ടീമിലുണ്ടായിരുന്ന എല്ലാവരും ഹാപ്പി. എല്ലാവര്‍ക്കും റ്റാറ്റ പറഞ്ഞു കാറിലേക്ക്. ഡോക്ടര്‍മാരും മറ്റു സ്റ്റാഫും പരസ്പരം അഭിനന്ദിച്ചും നന്ദി പറഞ്ഞും പിരിഞ്ഞു.

എല്ലാം ശുഭം. വീട്ടിലെത്തി ടി വി തുറന്നപ്പോഴാണ് ഈ നേരിട്ട് കണ്ടതും അനുഭവിച്ചതുമൊന്നുമല്ല സത്യം എന്ന് മനസ്സിലാവുന്നത്! കൊടും ഗൂഢാലോചനയായിരുന്നു നടന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയും ഞങ്ങള്‍ ഡോക്ടര്‍മാരും ചേര്‍ന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്തു കൂട്ടിയത്. അതും നാട്ടില്‍ കോവിഡ് പടര്‍ത്താന്‍ വേണ്ടി ! ഭീകരം തന്നെ

വിവാദം ഉണ്ടാകുന്നതും ഒരു തൊഴിലിന്റെ ഭാഗമായിരിക്കാം. കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ അത് വളരെ പ്രയാസപ്പെട്ടു തൊഴിലെടുക്കുന്ന മറ്റൊരു വിഭാഗത്തെ എത്ര മാനസികമായി തകര്‍ക്കുന്നു എന്ന് അറിഞ്ഞാല്‍ നല്ലതാണ്! അങ്ങനെ ആ സന്തോഷത്തിന്റെ ആയുസ്സ് മണിക്കൂറുകള്‍ മാത്രമായി ചുരുങ്ങി. എന്നത്തേയും പോലെ കഠിനാദ്ധ്വാനത്തിന്റെ ഫലം കടുത്ത നിരാശയുമായി.

നമുക്ക് വിവാദങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനുള്ള സമയം ഉണ്ടെന്നു തോന്നുന്നില്ല. ഓരോ ദിവസവും തുറക്കുന്ന പുതിയ കോവിഡ് വാര്‍ഡുകള്‍ അന്നു തന്നെ നിറയുന്നുണ്ട്. എല്ലാം ഓക്‌സിജന്‍ കുറവുള്ള ഗുരുതര സ്വഭാവമുള്ള രോഗികള്‍. നമുക്ക് അതിനു വേണ്ടി ഓടിയേ മതിയാകൂ.

ഇന്നലെ സൂററ്റിലും ഛത്തീസ്ഗഡിലും കണ്ട കാഴ്ചകള്‍ നാളെ കേരളത്തില്‍ കാണാതിരിക്കണമെങ്കില്‍ ഇനിയും ഉറക്കമില്ലാത്ത രാത്രികള്‍ ഒത്തിരി വേണ്ടി വരും. ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരാകാന്‍ പാടില്ല. നിരാശ നമുക്ക് പറഞ്ഞിട്ടുമില്ല.
വിവാദങ്ങളുടെ പുകയ്ക്കിടയില്‍ തീ തിരയുന്നവരോട് –
കോവിഡ് ചികില്‍സിക്കുമ്പോള്‍ രണ്ടേ രണ്ട് അടിസ്ഥാന തത്വങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കിനി പാലിക്കാന്‍ കഴിയൂ.

ഒന്ന് വൈറസ് കാരണം ആ വ്യക്തിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാവാന്‍ പാടില്ല.
രണ്ട് അയാളുടെ ശരീരത്തിലെ വൈറസ് മറ്റൊരാള്‍ക്ക് അപകടം ഉണ്ടാക്കാന്‍ പാടില്ല.
ഇവ രണ്ടും പാലിക്കാന്‍ സാധിക്കുന്ന എന്ത് തീരുമാനവും കോവിഡ് ചികിത്സയില്‍ സ്വീകരിക്കേണ്ടി വരും. സാഹചര്യം അത് ആവശ്യപ്പെടുന്നുണ്ട്. 2020 ഏപ്രിലില്‍ തുടര്‍ന്ന രീതി 2021 ഏപ്രിലില്‍ സാധിക്കില്ല എന്നു മാത്രം ഓര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here