പൊതുമേഖല മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണം: പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്ത് സൃഷ്ടിക്കുന്ന ദുരിതങ്ങളില്‍ പിബി കടുത്ത ആശങ്ക പ്രകടമാക്കി.

കടുത്ത ആരോഗ്യ അടിയന്തരാവസ്ഥ നിലവില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം താഴെ പറയുന്ന കാര്യങ്ങളെങ്കിലും അടിയന്തരമായി നിറവേറ്റണം. പൊതുമേഖലയിലുള്ള മരുന്നുനിര്‍മ്മാണ യൂണിറ്റുകളെയെല്ലാം അടിയന്തരമായി വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.

തമിഴ്നാട്ടില്‍ 600 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സംയോജിത വാക്സിന്‍ സമുച്ചയം (ഐവിസി) ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരത്തിലുളള എല്ലാ കേന്ദ്രങ്ങളുടെയും ശേഷി പരമാവധി ഉപയോഗപ്പെടുത്തി ഉല്‍പ്പാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം നികത്തണം.

കോവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ നീക്കിവെച്ച 35000 കോടി രൂപ വാക്സിന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കണം. വാക്സിന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച് പൊതുജനത്തിനിടയില്‍ ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലഭ്യതയും വിതരണവും സുതാര്യമാക്കണം.

അവശ്യമരുന്നുകളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണം. വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതില്‍ അമേരിക്കയ്ക്ക് മേല്‍ കേന്ദ്രം സമര്‍ദ്ദം ചെലുത്തണം.

നിലവിലെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയെ അര്‍ഹിക്കുന്ന എല്ലാ ഗൗരവത്തോടെയും കൈകാര്യം ചെയ്യണം. എല്ലാ ആള്‍ക്കൂട്ടങ്ങളും വലിയ വ്യാപനത്തിന് കാരണമാകാവുന്ന ചടങ്ങുകളും വിലക്കണം.

ആളുകളെ കുറ്റപ്പെടുത്തിയും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മേല്‍ പഴിചാരിയുമുള്ള വിലകുറഞ്ഞ രാഷ്ട്രീയകളികള്‍ കേന്ദ്രം അവസാനിപ്പിക്കണം. കോവിഡ് മഹാമാരിയെ മറികടക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുന്ന നിലവിലെ വെല്ലുവിളിയെ നേരിടാന്‍ രാജ്യം ഒന്നായി ഉണര്‍ന്നുപ്രവര്‍ത്തിക്കണം– പിബി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News