നമസ്‌ക്കാര സമയമറിയിച്ച് പുതുനഗരത്ത് മുഴങ്ങി ജുമാ മസ്ജിദിലെ മഹ്ദീന്‍ നഹാര്‍

മൂന്ന് നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ ആചാരം ഇപ്പോഴും തുടരുകയാണ് പാലക്കാട് പുതുനഗരം ഷാഫി ജുമാമസ്ജിദില്‍. നിസ്‌ക്കാര സമയം വിശ്വാസികളെ അറിയിക്കുന്നതിനായി മസ്ജിദില്‍ നഹാര്‍ മുഴക്കുന്ന പതിവ് ഇപ്പോഴും തുടരുകയാണ്. റംസാന്‍ നാളുകളില്‍ നഹാര്‍ മുഴക്കം കേട്ടാണ് വിശ്വാസികള്‍ മസ്ജിദിലെത്തുന്നത്.

മഹ് രിബ് നമസ്‌ക്കാര സമയമറിയിച്ച് ജുമാ മസ്ജിദിലെ മഹ്ദീന്‍ നഹാര്‍ മുഴക്കി. വിശ്വാസികള്‍ നോമ്പുതുറയ്ക്കായി മസ്ജിദിലേക്ക്. നഹാര്‍ മുഴക്കത്തിന് പിന്നാലെ വാങ്ക് വിളിയുയര്‍ന്നു.

മൂന്ന് പതിറ്റാണ്ട് മുന്‍പ് പുതുനഗരം കേട്ട് തുടങ്ങിയതാണ് നഹാര്‍ മുഴക്കം. വൈദ്യുതിയോ ശബ്ദസംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് വിശ്വാസികളെ നമസ്‌ക്കാര സമയം അറിയിക്കുന്നതിനാണ് നഹാര്‍ മുഴക്കിയിരുന്നത്.

സുബ്ഹി നമസ്‌ക്കാരം മുതല്‍ ഇഷാഹ് നമസ്‌ക്കാരം വരെ അഞ്ച് നേരം വിശ്വാസികളെ നമസ്‌ക്കാര സമയം അറിയിക്കുന്നത് ഇങ്ങനെ പെരുമ്പറ മുഴക്കിയായിരുന്നു. ഇപ്പോഴും ആ പതിവ് തുടരുന്നു.

തമിഴ്‌നാട്ടിലെ തെങ്കാശി, കടയനല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് സുന്നി ഷാഫി വിഭാഗത്തിലുള്ളവരുടെ പൂര്‍വ്വികര്‍ പുതുനഗരത്തെത്തിയത്. നെയ്ത്ത് ജോലികള്‍ ചെയ്തും കച്ചവടം ചെയ്തും അവര്‍ പുതുനഗരത്ത് ജീവിതം കെട്ടിപ്പടുത്ത് ഈ നാടിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായി.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച മസ്ജിദ് കാലപ്പഴക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതുക്കിപ്പണിതെങ്കിലും ജുമുആ നമസ്‌ക്കാരത്തിന് ഇമാം വിശ്വാസികളെ അഭിസംഭോദന ചെയ്യുന്ന പ്രസംഗപീഠം രണ്ട് നൂറ്റാണ്ടു പഴക്കമുള്ള മിംഭറുള്‍പ്പെടെ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ നിരവധി മസ്ജിദിലുണ്ട്.

അത്യാധുനിക സൗകര്യങ്ങളുടെ കാലത്തും നാടിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആചാരം ഇപ്പോഴും ഇവര്‍ തുടരുകയാണ്. പുതുനഗരം ഷാഫി ജുമാമസ്ജിദില്‍ നഹാര്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News