കേരള പ്രീമിയര്‍ ലീഗും ഗോകുലത്തിന് സ്വന്തം

ഐ ലീഗിലെ മികച്ച നേട്ടത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി വീണ്ടും. ഇത്തവണ കേരള പ്രീമിയര്‍ ലീഗിലാണെന്ന് മാത്രം. കലാശപ്പോരാട്ടത്തില്‍ കെഎസ്ഇബിയോട് 80-ാം മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലം കിരീടം നേടിയത്. സ്‌കോര്‍ 2-1.

ഇരു ടീമുകളും ഗോള്‍ നേടാന്‍ മറന്ന ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലാണ് കെഎസ്ഇബി മുന്നിലെത്തിയത്. വിഗ്‌നെഷിന്റെ ബൂട്ടുകളാണ് ലക്ഷ്യം കണ്ടത്. കളിയിലെ ആധിപത്യം കെഎസ്ഇബി പിന്നീടും തുടര്‍ന്നു. വീണ്ടും ലീഡ് ഉയര്‍ത്തുമെന്ന ഘട്ടം വരെയെത്തിയിരുന്നു. കളിയുടെ അവസാന 20 മിനുറ്റില്‍ ഗോകുലം കെഎസ്ഇബിയുടെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചു. ഒടുവില്‍ 80-ാം മിനുറ്റില്‍ നിംഷാദ് റോഷന്റെ മനോഹരമായ ഗോള്‍ ഗോകുലത്തെ ഒപ്പമെത്തിച്ചു. 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ടാണ് വലയിലെത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീട്ടി. എന്നാല്‍ 92-ാം മിനുറ്റില്‍ ഗോകുലം ലീഡ് നേടി. വിജയഗോള്‍ നേടിയത് ഗണേശനാണ്. കിരീട നേട്ടത്തോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാനും ഗോകുലത്തിനായി.

ഐ-ലീഗ്, ഇന്ത്യന്‍ വുമെന്‍സ് ലീഗ്, ഡൂറന്‍ഡ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് എന്നീ കിരീടങ്ങള്‍ ഒരു സീസണില്‍ സ്വന്തമാക്കിയാണ് നേട്ടം കൊയ്തതത്. ”വിജയത്തില്‍ ഞാന്‍ സന്തോഷവാനാണ്. പതിയെ തുടങ്ങിയതെങ്കിലും സമനില ഗോളിന് ശേഷം ആധിപത്യം തിരിച്ചുപിടിക്കാനായി. കഴിഞ്ഞ അഞ്ച് മാസത്തെ പ്രയത്‌നത്തിന് ഫലം ഉണ്ടായി,” ഗോകുലം എഫ്‌സിയുടെ പരിശീലകന്‍ എം എം നജീബ് പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here