സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ വികാരാധീനനായി എം എ ബേബി. എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തെപ്പോലെയാണ് ഡല്‍ഹിയില്‍ എസ് എഫ് ഐയുടെ പ്രവര്‍ത്തനകാലത്ത് ഞങ്ങള്‍ വിതല്‍ഭായ് പട്ടേല്‍ ഹൌസില്‍ ജീവിച്ചിരുന്നത്. എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
‘പ്രിയ സഖാക്കള്‍ സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകന്‍ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണ്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നും ആശിഷിനെ ബിക്കു എന്നുമാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അവരെല്ലാം ബെറ്റിയുടെയും എന്റെയും കണ്മുമ്പിലാണ് വളര്‍ന്നത്. എസ്എഫ്ഐയുടെ ഓഫീസില്‍ അവര്‍ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു.
ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ഇന്ദ്രാണിയും , ഞങ്ങള്‍ ഓരോരുത്തരും അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറിച്ചും. എം എ ബേബി കുറിച്ചു.
എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘പ്രിയ സഖാക്കള്‍ സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകന്‍ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണ്. കോവിഡ് മഹാമാരിയുടെ നടുക്കുന്ന മറ്റൊരിര. എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തെപ്പോലെയാണ് ഡല്‍ഹിയില്‍ എസ് എഫ് ഐയുടെ പ്രവര്‍ത്തനകാലത്ത് ഞങ്ങള്‍ വിതല്‍ഭായ് പട്ടേല്‍ ഹൌസില്‍ ജീവിച്ചിരുന്നത്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നും ആശിഷിനെ ബിക്കു എന്നുമാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അവരെല്ലാം ബെറ്റിയുടെയും എന്റെയും കണ്മുമ്പിലാണ് വളര്‍ന്നത്. എസ്എഫ്ഐയുടെ ഓഫീസില്‍ അവര്‍ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു.
ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ഇന്ദ്രാണിയും , ഞങ്ങള്‍ ഓരോരുത്തരും അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറിച്ചും. കുഞ്ഞുങ്ങളും ഒത്തുചേര്‍ന്ന് കളിക്കാറുണ്ടായിരുന്നു. അതിനു ശേഷം 1998ല്‍ കേരളത്തിലേക്ക് ഇടക്കാലത്ത് പ്രവര്‍ത്തന കേന്ദ്രം മാറിയപ്പോള്‍ ആ കുട്ടികളുമായുള്ള ബന്ധം ഒരുപരിധിവരെ കുറഞ്ഞുപോയിരുന്നു. പിന്നെ വളര്‍ന്നു യുവാവായതിനു ശേഷമാണ് കാണുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് യാത്രക്കിടയില്‍ ആശിഷിന്റെ വിവാഹസ്വീകരണ ചടങ്ങില്‍ ദല്‍ഹിയില്‍ ബെറ്റിയൊന്നിച്ച് പങ്കെടുക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രതിഭാശാലിയായ ഒരു യുവാവിനെയാണ് നമുക്ക് നഷ്ടമായത്.
രാവിലെ ഈ ദുഃഖവാര്‍ത്തയറിഞ്ഞു സീതാറാമിനെയും ഇന്ദ്രാണിയേയും ഫോണില്‍ വിളിച്ചു സംസാരിച്ചു. ഇതുപോലൊരു സന്ദര്‍ഭത്തില്‍ കരുത്താര്‍ജ്ജിക്കുക, മനോബലം നേടുക, ഈ ദുഖത്തെ മറികടക്കാനുള്ള ശേഷി സമ്പാദിക്കുക എന്ന് മാത്രം സഖാക്കളോട് പറഞ്ഞു. അവര്‍ഇരുവരും വല്ലാതെ മാനസികമായി ക്ഷീണിച്ചിട്ടുണ്ട്. പക്ഷെ ഈ സാഹചര്യത്തെ നേരിടുകയല്ലാതെ മാര്‍ഗമില്ല. പ്രിയ സഖാക്കളുടെ മകന്‍ , ബെറ്റിക്കും എനിക്കും മകനെപ്പോലെ വേണ്ടപ്പെട്ട ആശിഷിന്റെ മരണത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖവും അനുശോചനവും അറിയിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here