എറണാകുളത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ടെയ്ൻമെന്റ് സോണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.
നാല് പഞ്ചായത്തടക്കം 551 വാർഡുകൾ എറണാകുളത്ത് കണ്ടെയ്ൻമെൻ്റ സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും ഇതിനായി പൊലീസ് പരിശോധന കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
25 ശതമാനത്തിന് മുകളിൽ ടിപിആർ വന്ന കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തിൽ നിയന്ത്രണം കൊണ്ട് വന്നു. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. പത്തനംതിട്ടയിൽ ഗ്രാമത്തിലും നഗരത്തിലും ഒരു പോലെ കൊവിഡ് പടരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികൾക്കായി വിപുലമായ ചികിത്സാ സൗകര്യവും രണ്ട് സിഎഫ്എൽടിസികളും സജ്ജമാക്കി. കൊവിഡിതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും തുടരും. കൊവിഡ് ചികിത്സയ്ക്കിടെ മറ്റു രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താൻ ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി എറണാകുളത്ത് കണ്ട്രോൾ റൂം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here