
കോവിഡ് വ്യാപനം കൂടുന്നതിനിടെ മദ്യം ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുംബൈ നഗരസഭ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് നഗരത്തിൽ മദ്യം വിൽക്കാനും വീട്ടിൽ എത്തിച്ചു നൽകാനും അനുമതി നൽകിയത്.
ബി എം സി ഉത്തരവ് പ്രകാരം സാധുവായ ലൈസൻസുള്ള വിൽപന ശാലകൾക്കും തദ്ദേശീയ ലഹരിപാനീയങ്ങളും ഇന്ത്യൻ നിർമിത വിദേശ മദ്യവും വീട്ടിൽ എത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അതേസമയം മദ്യവിൽപനശാലകളുടെ കൌണ്ടറിൽ വിദേശ മദ്യം മാത്രമേ വാങ്ങാൻ കഴിയൂയെന്നും സർക്കുലറിൽ പറയുന്നു.
ഹോം ഡെലിവറി അനുവദിക്കുമ്പോൾ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ പാലിക്കേണ്ട ചില കർശന നിയമങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി പ്രതിനിധികൾ നിർബന്ധമായും കൊവിഡിന് അനുയോജ്യമായ മാനദണ്ഡം പിന്തുടരുകയും മാസ്കുകൾ ധരിക്കുകയും സാനിറ്റൈസറുകൾ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിൽ മാത്രമേ സർവീസ് അനുവദിക്കുകയുള്ളൂവെന്ന് ബി എം സി ഹോം ഡെലിവറി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തായാലും നഗരത്തിലെ മദ്യപാനികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here