ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് കോടികൾ വെട്ടിച്ചത് കുഴൽപ്പണ കവർച്ചയാക്കാനാണ് നീക്കം നടക്കുന്നത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് പണം തട്ടിയതെന്നും ആക്ഷേപമുണ്ട്.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള ഫണ്ടിനെച്ചൊല്ലിയാണ് വിവാദം. വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി 12 കോടിരൂപയുടെ ഫണ്ടാണെത്തിയത്. ഏപ്രിൽ രണ്ടിന് മംഗളൂരു വഴിയാണ് ഇത് കൊണ്ടുവന്നത്.
വയനാട്ടിൽ രണ്ടുകോടി നൽകി . ബാക്കി 10കോടി രൂപയുമായി പോകവെ കൊടകരവച്ച് വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടുകയായിരുന്നു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ കോൺട്രാക്ടർ ധർമരാജൻ കൊടകര പൊലീസിൽ പരാതി നൽകി.
റിയൽ എസ്‌റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ കാർ പൊളിച്ചനിലയിൽ കണ്ടെത്തി.
എന്നാൽ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. തെരഞ്ഞെടുപ്പിനായുള്ള പണക്കടത്താണെന്നും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ബി ജെ പി നേതാവിൻ്റെ അടുപ്പക്കാരനാണ് ധർമ്മരാജൻ.
ബിജെപിയുടെ തൃശൂർ ജില്ലാഭാരവാഹികളിലൊരാളുടെ നിർദ്ദേശ പ്രകാരം പ്രൊഫഷണൽ സംഘമാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. ഈ നേതാവും സംസ്ഥാന നേതൃത്വത്തിൻ്റെ ഇഷ്ടക്കാരനാണ്.
കവർച്ചാ നാടകം ഉണ്ടാക്കി ഫണ്ട്‌വെട്ടിച്ച സംഭവം ബിജെപിക്കകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here