രണ്ടാംതരംഗത്തിൽ കൊവിഡ് ബാധിച്ചവരിൽ കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനവ്. കൊവിഡ് പരിശോധനക്ക് വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ വർദ്ധനവുണ്ടെന്ന് ഡൽഹി-എൻ.സി.ആറിലെ ഡോക്ടർമാരും വ്യക്തമാക്കി .
നവജാത ശിശുക്കളും കുട്ടികളുമാണ് കൊവിഡ് പോസിറ്റീവാകുന്നവരിൽ ഏറെയും. മിക്ക നവജാത ശിശുക്കളും കൊവിഡിനെ അതിജീവിക്കുന്നുണ്ടെങ്കിലും 5 നും 12 നും ഇടയിലുള്ള കുട്ടികൾ അപകടസാധ്യതയിലേക്ക് പോകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോസിറ്റീവായ കുട്ടിക്കൊപ്പം അമ്മമാരും പോകുന്നതും, പോസിറ്റീവായ അമ്മമാർക്കൊപ്പം കുട്ടികൾക്കും നിൽക്കേണ്ടി വരുന്നതും അപകടം വരുത്തിവെക്കുന്നുവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.
ദില്ലിയിലെ മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 50 കുട്ടികളാണ് ശിശുരോഗ കേസുകളുമായി ആശുപത്രിയിലെത്തിയത്. കൊവിഡ് സെന്‍ററിൽ സൗകര്യം ഒരുക്കിയത് കൊണ്ടുമാത്രമാണ് അവർക്ക് ചികിത്സ നൽകാൻ കഴിഞ്ഞത്.
‘2020 നെ അപേക്ഷിച്ച് സ്ഥിതിഗതികൾ ഭയാനകമാണ്. രണ്ടാം തരംഗത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ രോഗത്തിനിരയാകുന്നത് വർദ്ധിച്ച് വരുകയാണ്. എല്ലാവർക്കും ചികിത്സ നൽകാനുള്ള സംവിധാനം രാജ്യത്തില്ല. മാതാപിതാക്കൾ മുൻകരുതൽ എടുക്കുകയാണ് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സുരക്ഷ. അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം തേടാൻ വൈകരുതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധനായ ഡോ. പ്രവീൺ ഖിൽനാനി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ
വൈറസിന്‍റെ പുതിയ പരിവർത്തനം
വീടുകളിൽ മുൻകരുതലുകളിലുണ്ടായ അഭാവം
ആൾക്കുട്ടങ്ങളിലേക്ക് പോകുന്നത് വഴിയുണ്ടാകുന്ന കോവിഡ് വ്യാപനം
കുട്ടികൾക്ക് വാക്സിൻ ഇല്ലാത്തത്
രണ്ടാം തരംഗത്തിൽ കൊറോണ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. സ്വാഭാവികമായി അതിന്‍റെ പ്രഹരശേഷികടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ശിശുരോഗവിദഗ്ദ്ധനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. സഞ്ജീവ് ബഗായ്.
‘കഴിഞ്ഞ വർഷം, ലോകമെമ്പാടും 11 ശതമാനം കുട്ടികളെയാണ് കോവിഡ് ബാധിച്ചത്. എന്നാൽ ഈ വർഷം ആഗോളതലത്തിൽ 20-40 ശതമാനം കുട്ടികളാണ് പോസിറ്റീവായത്. ടി-സെൽ പ്രതിരോധശേഷിയുടെ അഭാവം, ശ്വാസോച്ഛാസ പാതയിലെ (പ്രത്യേകിച്ചും തൊണ്ടയോട് ചേർന്ന് ) ace റീസെപ്റ്ററുകളുടെ അഭാവം, സംരക്ഷണ പ്രോട്ടീനുകൾ എന്നിവ നിർജീവമാകുന്നതാണ് കാരണമെന്ന് ഡോ. ബാഗായ് വ്യക്തമാക്കുന്നു.
കുടുംബങ്ങൾ പഴയത് പോലെ ഇപ്പോൾ ജാഗ്രത പുലർത്തുന്നില്ല. പുറമേ നിന്ന് വീട്ടിലേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇടകലരുന്നതിനും ഇപ്പോൾ യാതൊരു മുൻകരുതലും കുടുംബങ്ങളിലുണ്ടാകാത്താണ് കുട്ടികളെ കോവിഡ് ബാധിക്കുന്നതിന് കാരണമാകുന്നതെന്ന് ആചാര്യ ശ്രീ ഭിക്ഷു ഗവർമെന്റ് ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീദേഷ് കുമാർ പറയുന്നു.
കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങൾ എന്തെല്ലാം
അതിസാരം
ഛർദ്ദി
തിണർപ്പ്
നേത്ര അണുബാധ
വാസ്കുലിറ്റിസ് (രക്തക്കുഴലുകളിൽ വീക്കം)
പനി
ചുമ
കുട്ടികൾക്ക് വാക്സിനേഷൻ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് എല്ലാവരും ഓർക്കണം. അവരിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളെ പോലും ഗൗരവത്തോടെ കാണണം. കുട്ടികളെ കോവിഡ് പടരാൻ സാധ്യതയുള്ള ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുകയാണ് വേണ്ടത്. അതിനൊപ്പം അവരിലുണ്ടാകുന്ന ഉദരസംബന്ധിയായ ലക്ഷണങ്ങൾ (വയറ് വേദന, വയറിളക്കം), തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകൾ, കണ്ണിന് ചുകപ്പ്, തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് അദ്ദേഹം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here