കൊവിഡ് രണ്ടാം തരംഗം രാജ്യത്തെയാകമാനം പിടിച്ച് കുലുക്കുമ്പോൾ പ്രതിരോധത്തിൽ വേറിട്ട മാതൃക കാണിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ് കേരളം. കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും വാക്‌സിന്‍ നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കനത്ത തിരിച്ചടിയാണ്.
വാക്‌സിന്റെ വില വര്‍ധന താങ്ങാനാകാതെ സംസ്ഥാനങ്ങള്‍ നട്ടംതിരിയുമ്പോൾ അതില്‍ നിന്ന് കരകയറാന്‍ കേരളം മുന്നോട്ടുകൊണ്ടുവന്ന രീതിയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയത്.വാക്സിൻ കേരളത്തിൽ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോൾ, നവ മാധ്യമങ്ങളിലടക്കം സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് കട്ട സപ്പോർട്ടാണ്.
വാക്‌സിന്‍ എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന് ബോധ്യമുള്ള കേരള ജനത, അതിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിൽ സജീവമായ കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.സൗജന്യമായി വാക്‌സിനെടുത്തവര്‍ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാമ്പയിന്‍ ഫലം കണ്ടു തുടങ്ങി എന്ന് മനസ്സിലാകുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുധനാഴ്ച തുടങ്ങിയ ക്യാമ്പയിന്‍
മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് അരക്കോടി രൂപ.
കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരും. ഇതിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന വാക്‌സിന്‍ ചലഞ്ച് ഹാഷ്ടാഗ്. കൊവിഡ് വാക്‌സിനിലും തങ്ങളുടേതായ മാതൃക മാതൃക തീര്‍ത്ത് മുന്നേറുകയാണ് കേരളം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here