നിയമനത്തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി

നിയമനത്തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂര്‍ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം നെയ്യാറ്റിന്‍കര കോടതിയില്‍ അന്വേഷണ സംഘം അറിയിക്കും.

സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സരിത കണ്ണൂര്‍ ജില്ലാ ജയിലിലെ സിഎഫ്എല്‍ടിസിയിലാണുള്ളത്. തിരുപുറം മുള്ളുവിളയിലെ എസ്എസ് ആദര്‍ശിനെ ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്.

സരിത കേസിലെ രണ്ടാം പ്രതിയാണ്. കുന്നത്തുകാല്‍ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തത്.

കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here