കൊവിഡ് വാക്‌സിനേഷൻ സൗജന്യമായി നൽകുന്നത് സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകളും കിംവദന്തികളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് . ഈ സാഹചര്യത്തിൽ സൗജന്യ വാക്‌സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയെ പറ്റി സാമൂഹിക സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ . മുഹമ്മദ് അഷീൽ പ്രതികരിക്കുന്നു . കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിടയിലാണ് അഷീൽ പ്രതികരിച്ചത് .
”വാക്‌സിനേഷൻ എന്നത് ഒരു പബ്ലിക് ഗുഡാണ്. വാക്‌സിൻ എടുക്കുന്നവരേക്കാൾ കൂടുതൽ ഗുണമുള്ളത് സമൂഹത്തിനാണ് .ഇങ്ങനെ പറയാൻ കാരണം ഒരു വ്യക്തി വാക്‌സിൻ എടുക്കുന്നതോടെ രോഗ വ്യാപനത്തിന്റെ ഒരു കണ്ണി മുറിക്കപ്പെടുകയാണ് .ഇത്തരത്തിൽ കുറേ ആളുകൾ വാക്‌സിൻ എടുക്കുന്നതോടെ രോഗ വ്യാപനത്തിന്റെ സാധ്യത കുറയുകയാണ് .
മാത്രമല്ല ,ഒരു വ്യക്തി വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് പോകുന്നില്ല.ഇത് രാജ്യത്തിന്റെ ആരോഗ്യരംഗത്ത് സാമ്പത്തികമായി ലാഭം ഉണ്ടാക്കുകയാണ് .അതായത് രാജ്യം ഒരു പൗരന് ചികിത്സ കൊടുക്കേണ്ട ചിലവ് കുറയുകയാണ് .ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ രാജ്യം സാധാരണഗതിയിലേക്ക് നേരത്തെ എത്തുന്നു എന്നതാണ് .
ഉദാഹരണമായി ഇസ്രയിലിന്റെ കാര്യം എടുക്കാം ..അവിടെ രാജ്യത്തിനുള്ളിൽ മാസ്ക് മാറ്റാൻ അനുമതി നൽകിയിട്ടുണ്ട് . അവിടെ 60 % ആളുകൾ വാക്‌സിൻ സ്വീകരിച്ചത് കൊണ്ടാണ് ഇസ്രയേൽ ഇത്തരത്തിൽ നിർദേശം നല്കിയത് .
വാക്‌സിനേഷൻ എന്നത് പൊതുസമൂഹത്തിന് ഗുണകരമായ ഒരുകാര്യമാണ്.അതുകൊണ്ട് തന്നെ എല്ലാ പൗരന്മാരും നിർബന്ധമായും വാക്‌സിൻ എടുക്കും .മറിച്ച് വാക്‌സിൻ എടുക്കുന്നതിന് പൈസ കൊടുക്കേണ്ടസാഹചര്യം ഉണ്ടായാൽ ജനങ്ങൾക്കിടയിൽ ചോയിസ് രൂപപ്പെടും .ആളുകൾ എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്തേക്കാം. അതിനാൽ വാക്‌സിനേഷൻ എന്നത് ഒരു പൊതു പ്രശ്നമായതിനാൽ ഓരോ പൗരനും വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടത് രാജ്യത്തിൻറെ അല്ലെങ്കിൽ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് .അമേരിക്ക പോലുള്ള രാജ്യം വാക്‌സിൻ സൗജന്യമായി നൽകിയതിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചാൽ അത് കൂടുതൽ വ്യക്തമാകും.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here