വികലാംഗ പെന്‍ഷന്‍ വാങ്ങുന്ന, ബീഡിതെറുക്കുന്ന ആ മനുഷ്യന്‍ മുഖ്യമന്ത്രിക്ക് സംഭാവനയായി നല്‍കിയത് 2 ലക്ഷം രൂപ

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ സംസ്ഥാനത്ത് വിജയകരമായി പുരോഗമിക്കുന്ന വാക്‌സിന്‍ ചലഞ്ചില്‍ നിരവധിയാളുകളാണ് പങ്കാളികളാകുന്നത്. ആടിനെ വിറ്റും തന്റെ ശമ്പളത്തിന്റെ ഒരു പങ്ക് നല്‍കിയുമെല്ലാം മലയാളികള്‍ ലോകത്തിന് മാതൃകയായി. ഇപ്പോഴിതാ വികലാംഗ പെന്‍ഷന്‍ വാങ്ങുന്ന, ബീഡിതെറുക്കുന്ന ആ മനുഷ്യന്‍ മുഖ്യമന്ത്രിക്ക് സംഭാവനയായി നല്‍കിയത് 2 ലക്ഷം രൂപയാണ്.

തന്റെ അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ബാങ്കില്‍ എത്തിയ ഒരു നല്ല മനുഷ്യന്റെ സന്മനസ്സ് പുറത്തുകൊണ്ടുവന്നത് ബാങ്ക് ജീവനക്കാരനായ സൗന്ദര്‍ രാജാണ്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ആ നല്ല മനുഷ്യന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെപ്പറ്റി പറയുന്നത്.

200850 രൂപ ണ്ടായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടില്‍.’ ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം എന്നാണ് ബാങ്ക് ഉദ്യോഗസ്ഥനോട് കാഴ്ചയില്‍ അവശനായ ആ മനുഷ്യന്‍ പറഞ്ഞത്.

കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ എന്ന സൗന്ദര്‍ രാജിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ.

‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ‘ ‘മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ‘എന്നാണ് ആ പാവപ്പെട്ട് മനുഷ്യന്‍ മറുപടി നല്‍കിയത്.

സൗന്ദര്‍ രാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
‘ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം ‘
കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ‘ ‘മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ‘
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍….
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും…..അതാണ് ഉറപ്പോടെ പറയുന്നത്..ഇത് കേരളമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here